വ്യവസായ വികസനത്തില്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഹനീഷ്; ധനമാനേജ്‌മെന്റ് വിദഗ്ധനായ മിന്‍ഹാജ് ആലം; പാരിസ്ഥിതക ടൂറിയം വിദഗ്ധന്‍ സുമന്‍ ബില്ല; ഈ മൂന്ന് പേരും അഡീ. ചീഫ് സെക്രട്ടറിമാരാകും; ഷര്‍മിള മേരി ജോസഫിനും ടിങ്കു ബിശ്വളിനും അടക്കം പ്രെമോഷന്‍ വരും; ഐഎഎസില്‍ മാറ്റങ്ങളുടെ കാലം

തിരുവനന്തപുരം: ഐഎഎസ് തലത്തിലും അഴിച്ചു പണിക്ക് സാധ്യത. മൂന്ന് ഐഎഎസുകാര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്ക് കിട്ടുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനൊപ്പം ഐപിഎസിലും മാറ്റങ്ങളുണ്ടാകും. 1996 ബാച്ച് മുഹമ്മദ് ഹനീഷ് എപിഎം, (വ്യവസായ വകുപ്പ് ) മിന്‍ഹാജ് ആലം (കെഎസ്ഇബി ചെയര്‍മാന്‍ ), യു.എന്‍ ഡെപ്യൂട്ടേഷനിലുള്ള സുമന്‍ ബില്ലയ്ക്കും അഡി.ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കും. ഇതിനൊപ്പം 1997ബാച്ചിലെ ഡോ. ഷര്‍മിള മേരി ജോസഫ്, രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, കെ.എസ്. ശ്രീനിവാസ്, ടിങ്കു ബിശ്വാള്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും നല്‍കും. ജില്ലാ കളക്ടര്‍മാരെ അടക്കം മാറ്റാന്‍ സാധ്യതയുണ്ട്. 1996 ബാച്ചിലെ തന്നെ ഉദ്യോഗസ്ഥരായ മുഹമ്മദ് ഹനീഷ്, മിന്‍ഹാജ് ആലം, സുമന്‍ ബില്ല എന്നിവര്‍ കേരള ഭരണസംവിധാനത്തിലെ നിര്‍ണ്ണായകമായ മൂന്ന് മേഖലകളിലെ കരുത്തരാണ്.

1996 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷ് കേരള സര്‍ക്കാരിന്റെ വിവിധ സുപ്രധാന വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഇതിനുപുറമെ കായികം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ല്‍ കൊച്ചിയില്‍ നടന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായിരുന്നു അദ്ദേഹം. ഭരണനിര്‍വ്വഹണത്തിലെ കാര്യക്ഷമതയ്ക്കും മികച്ച പ്രസംഗകനെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധേയനാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച എംഐ ഷാനവാസിന്റെ മരുമകനാണ് മുഹമ്മദ് ഹനീഷ്

മിന്‍ഹാജ് ആലവും 1996 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. എ.പി.എം. മുഹമ്മദ് ഹനീഷിന്റെ അതേ ബാച്ചുകാരനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിക്കുന്നു. കേരളത്തില്‍ സേവനമനുഷ്ഠിക്കുന്നതിനിടയില്‍ അദ്ദേഹം കേന്ദ്ര സര്‍വീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളിലും ഭരണനിര്‍വ്വഹണത്തിലും വലിയ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥനായാണ് അദ്ദേഹം അറിയപ്പെടുന്നത്. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റില്‍ നിര്‍ണ്ണായകമായ പങ്കാണ് നിലവില്‍ അദ്ദേഹം വഹിക്കുന്നത്. നിലവില്‍ കെ എസ് ഇ ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

സുമന്‍ ബില്ല വിനോദസഞ്ചാര മേഖലയില്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. കേരള സര്‍ക്കാരിന്റെ മുന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തില്‍ജോയിന്റ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാര സംഘടനയില്‍ ടെക്‌നിക്കല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് സില്‍ക്ക് റോഡ് ഡെവലപ്മെന്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സ്‌പെയിനിലെ മാഡ്രിഡ് കേന്ദ്രീകരിച്ചായിരുന്നു ഈ പ്രവര്‍ത്തനം. കേരള ടൂറിസം ഡയറക്ടറായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ‘കേരള മോഡല്‍’ ടൂറിസത്തെ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതികള്‍ക്ക് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മികച്ചൊരു അക്കാദമിക് പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.