കൊച്ചി കമ്മീഷണറും കൊച്ചി റേഞ്ച് ഡിഐജിയും എസ് ഹരിശങ്കര്‍; കാര്‍ത്തിക്ക് തിരുവനന്തപുരം കമ്മീഷണര്‍; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനത്ത് ഐജി പദം; സിപിഐയുടെ എതിര്‍പ്പ് ‘എംആറിന്’ തിരിച്ചടി; പോലീസ് തലപ്പത്ത് അഴിച്ചു പണി

തിരുവനന്തപുരം: സിപിഐയുടെ എതിര്‍പ്പ് പരിഗണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഉന്നത തലത്തില്‍ വന്‍ അഴിച്ചു പണി വരുമ്പോഴും എ.ഡി.ജി.പി തലത്തില്‍ മാറ്റമില്ല. കൊച്ചി കമ്മിഷണറായും കൊച്ചി ഡി.ഐ.ജിയായും എസ് ഹരിശങ്കര്‍ നിയമിതനാകും. ഹിമേന്ദ്രനാഥ് ആയിരിക്കും പുതിയ തീരുവനന്തപുരം.ഡി.ഐ.ജി.. വിജിലന്‍സ് ഡി.ഐ.ജി. കെ.കാര്‍ത്തിക് തിരുവനന്തപുരം കമ്മിഷണറാകും. എറണാകുളം ഡി.ഐ.ജി. പുട്ട വിമലാദിത്യയെ ആഭ്യന്തര സെക്യൂരിറ്റി വിഭാഗത്തില്‍ ഐ ജിയാക്കും. ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച സതീഷ് ബിനോ ബറ്റാലിയന്‍ ഐജി. അജിതാ ബീഗം ക്രൈംബ്രാഞ്ചിലും ഐജിയാകും. നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനത്ത് ഐജിയായും നിയമനം ലഭിക്കും. ശ്യാം സുന്ദര്‍ ഇന്റലിജന്‍സ് ഐജിയും ആയേക്കും. അരുള്‍ ബി കൃഷ്ണ തൃശൂര്‍ ഡിഐജി. ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിനെ ദക്ഷിണമേഖലാ ഐജിയാക്കും.

കേരള പോലീസ് തലപ്പത്ത് അപ്രതീക്ഷിതവും വിപുലവുമായ അഴിച്ചുപണിക്കാണ് പിണറായി തയ്യാറെടുത്തത്. ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചതാണ് പെട്ടെന്നുള്ള ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഹൈക്കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ച പശ്ചാത്തലത്തില്‍, എം.ആര്‍. അജിത് കുമാറിനെ പോലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു നീക്കം. നിലവില്‍ എക്‌സൈസിലുള്ള അദ്ദേഹത്തിന് പോലീസ് ആസ്ഥാനത്ത് സുപ്രധാന ചുമതല നല്‍കാനായിരുന്നു ശ്രമം. ക്രമസമാധാനം, പോലീസ് ആസ്ഥാന ചുമതല എന്നിവയിലൊന്ന് അജിത് കുമാറിന് നല്‍കുമെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍ ഇതിനെ സിപിഐ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് ഐജി, ഡിഐജി തല മാറ്റങ്ങളില്‍ കാര്യങ്ങള്‍ തല്‍കാലം ഒതുങ്ങിയത്. താമസിയാതെ എഡിജിപി തലത്തിലും അഴിച്ചു പണി വരും.

ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഇന്റലിജന്‍സും വിജിലന്‍സും ഒത്തുചേര്‍ന്ന് നീക്കം നടത്തിയെന്നാണ് സിപിഎം വിലയിരുത്തല്‍. ടി.പി കേസ് പ്രതികളെ ഡിഐജി സഹായിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി സംശയിക്കുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റാനാണ് നീക്കം. വിജിലന്‍സ് മേധാവി മനോജ് എബ്രഹാം, ഇന്റലിജന്‍സ് മേധാവി പി. വിജയന്‍ എന്നിവരെ സുപ്രധാന പദവികളില്‍ നിന്ന് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന എഡിജിപി ദിനേഷ് കശ്യപിനെ വിജിലന്‍സ് അല്ലെങ്കില്‍ ഇന്റലിജന്‍സ് തലപ്പത്തേക്ക് പരിഗണിക്കുന്നുണ്ട്. ഈ സമയത്ത് എഡിജിപി തലത്തില്‍ മാറ്റം വരും. ക്രമസമാധാന ചുമതലയുള്ള എച്ച്. വെങ്കിടേഷിന്റെ പദവിയിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനെ സ്ഥാനത്ത് നിലനിര്‍ത്തിയേക്കും. കിരണിനേയും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. പോലീസിനുള്ളിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനും സര്‍ക്കാരിനോട് പൂര്‍ണ്ണമായും സഹകരിക്കുന്ന ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനുമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കേരള പോലീസ് ആസ്ഥാനത്തും ഉന്നത തസ്തികകളിലും ഈ മാസം വിപുലമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നുത് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മടങ്ങിയെത്തുന്നതും ഡിഐജിമാര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നതുമാണ് മൂലമാണ്. രാജ്യത്തെ പ്രമുഖ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍ടിആര്‍ഒയില്‍ അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി എഡിജിപി ദിനേന്ദ്ര കശ്യപ് കേരള കേഡറിലേക്ക് തിരികെയെത്തുകയാണ്. നിലവില്‍ ഒഴിവുള്ള മൂന്ന് എഡിജിപി തസ്തികകളിലൊന്നില്‍ ഇദ്ദേഹത്തെ നിയമിക്കും.

സര്‍വീസില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന ഡിഐജിമാരായ എസ്. അജീത ബീഗം, ആര്‍. നിശാന്തിനി, സതീഷ് ബിനോ, പുട്ട വിമലാദിത്യ എന്നിവര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുകയാണ് ഇപ്പോള്‍. ഇതോടെയാണ് ഐജി തലത്തില്‍ വലിയ പുനഃക്രമീകരണം നടന്നത്. എഡിജിപിമാരായ എസ്. ശ്രീജിത്ത്, വിജയ് സാഖറെ എന്നിവരാണ് എഡിജിപിമാരുടെ സീനിയോറിറ്റി പട്ടികയില്‍ മുന്നിലുള്ളത്. ഫയര്‍ഫോഴ്സ് ഡിജിപി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോഴോ യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിക്കുമ്പോഴോ മാത്രമേ ഡിജിപി തസ്തികയില്‍ പുതിയ നിയമനം നടക്കൂ.

അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി 6 പുതിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി. ഇതില്‍ നാല് പേര്‍ വനിതകളാണ്. ക്രൈംബ്രാഞ്ച്, സൈബര്‍ ഓപ്പറേഷന്‍സ് എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക എഡിജിപിമാരെ കൊണ്ടു വന്ന് അന്വേഷണ മികവ് വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.