സിപിഎമ്മിന്റെ വിശ്വസ്തനാണെന്ന് അറിഞ്ഞിട്ടും ജയില്‍ ഡിഐജിയെ ടിപി വാദത്തില്‍ തളച്ചു; മനോജ് എബ്രഹാമിന് വിജിലന്‍സ് പോകുമോ? പി വിജയനും തെറിക്കും; വീണ്ടും എംആര്‍ അജിത് കുമാര്‍ കാലം? പിണറായിയുടെ മനസ്സ് പറയുന്നത്

തിരുവനന്തപുരം: കേരളാ പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചു പണിക്ക് സാധ്യത. ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഐപിഎസുകാര്‍ നടത്തിയ നീക്കവും ഇതില്‍ നിര്‍ണ്ണായകമാകും. സര്‍ക്കാരിന് പ്രിയപ്പെട്ട ജയില്‍ ഡിഐജിയെ മാറ്റാന്‍ നീക്കം നടത്തിയതിനെ ഗൗരവത്തില്‍ എടുക്കുകയാണ് സിപിഎം. കൊടി സുനിയേയും ടിപി കേസ് പ്രതികളേയും ജയില്‍ ഡിഐജി സഹായിച്ചുവെന്ന തരത്തിലെ റിപ്പോര്‍ട്ടിംഗിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന പോലും സിപിഎം സംശയിക്കുന്നു. വിനോദ് കുമാറിനെതിരെ ഇന്റലിജന്‍സും വിജിലന്‍സും ഒരുമിച്ചു. ജയില്‍ വകുപ്പ് മേധാവിയും കൂട്ടു നിന്നു. അങ്ങനെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും വിധം ജയില്‍ ഡിഐജിയ്ക്കെതിരെ പുറത്തു വന്നു. ജയിലിലെ പ്രധാനിയെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പോലീസിലെ താക്കോല്‍ സ്ഥാനത്തെല്ലാം മാറ്റമുണ്ടാകും. വിജിലന്‍സ്, ഇന്റലിജന്‍സ് മേധാവിമാരെ മാറ്റുന്നതും പരിഗണനയിലുണ്ട്. വിജിലന്‍സിന്റെ മേധാവി മനോജ് എബ്രഹാമാണ്. ഇന്റലിജന്‍സിനെ നയിക്കുന്നത് പി വിജയനും. രണ്ടു പേരേയും മാറ്റാനാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാകും ഇനി നിര്‍ണ്ണായകം.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന എഡിജിപി റാങ്കിലെ ദിനേശ് കശ്യപ് ഇന്റലിജന്‍സ് അല്ലെങ്കില്‍ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്തേക്ക് വരുന്നതോടെ മാറ്റം നടത്താമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ചോരുന്നതും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ഗ്രൂപ്പിസവും അവസാനിപ്പിക്കാനാണ് തീരുമാനം. എച്ച് വെങ്കിടേഷിന് ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ട്. ക്രമസമാധാന ചുമലത നോക്കുന്നതും വെങ്കിടേഷാണ്. എക്സൈസിനെ നയിക്കുന്നത് എംആര്‍ അജിത് കുമാറിനും. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഹൈക്കോടതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചു. അതിനാല്‍ അജിത് കുമാറിനേയും താക്കോല്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാരിന് കഴിയും. അജിത് കുമാറിനെ താമസിയാതെ പോലീസിലേക്ക് മടക്കി കൊണ്ടു വരും.

കേരള പോലീസ് തലപ്പത്ത് അപ്രതീക്ഷിതവും വിപുലവുമായ അഴിച്ചുപണിക്ക് വഴിയൊരുക്കുന്നതാകും ഈ മാറ്റം. നിലവില്‍ സുപ്രധാന പദവികളില്‍ ഇരിക്കുന്ന പല പ്രമുഖര്‍ക്കും സ്ഥാനം ചലിക്കുമെന്ന സൂചനകള്‍ ശക്തമാണ്. ജയില്‍ ഡിഐജി വിനോദ് കുമാറിനെ ലക്ഷ്യം വെച്ച് പോലീസിലെ ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവരെ വിനോദ് കുമാര്‍ സഹായിച്ചു എന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

സര്‍ക്കാരിന് ഏറെ വിശ്വാസമുള്ള ഉദ്യോഗസ്ഥനായ വിനോദ് കുമാറിനെതിരായ നീക്കത്തില്‍ ഇന്റലിജന്‍സും വിജിലന്‍സും ഒരേപോലെ പങ്കുചേര്‍ന്നുവെന്നത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ജയില്‍ വകുപ്പ് മേധാവി കൂടി ഇതിന് കൂട്ടുനിന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഉദ്യോഗസ്ഥര്‍ക്കിടയിലെ ഈ ഏകോപനം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന സംശയം സിപിഎമ്മിനുണ്ട്. കണ്ണൂരിലെ സിപിഎം ഇതിനെ ഗൗരവത്തില്‍ എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റലിജന്‍സ്, വിജിലന്‍സ് തുടങ്ങിയ പോലീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോട് സിപിഎം നിര്‍ദ്ദേശിക്കും. നിലവില്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം, ഇന്റലിജന്‍സ് മേധാവി പി. വിജയന്‍ എന്നിവരെ മാറ്റി നിര്‍ത്തി പകരം വിശ്വസ്തരായ മറ്റൊരാളെ നിയമിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ നയങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുന്ന ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ലക്ഷ്യം.

പോലീസിനുള്ളിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും നിര്‍ദ്ദേശമുണ്ട്. വരും ദിവസങ്ങളില്‍ ഡിജിപി തലം മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥ നിരയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ക്രമസമാധാന ചുമതലയുള്ള ഐജിമാരുടെയും ഡിഐജിമാരുടെയും സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.