‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’; പ്രശാന്തിനെ വിറപ്പിച്ച് ശ്രീലേഖ, വട്ടിയൂര്‍ക്കാവില്‍ പോര് മുറുകുന്നു

തിരുവനന്തപുരം: ‘എം.എല്‍.എ കാലാവധി തീരാന്‍ ഇനിയും സമയമുണ്ടല്ലോ’ എന്ന വി.കെ. പ്രശാന്തിന്റെ വാദത്തിന്, ‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’ എന്ന മറുചോദ്യവുമായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. ഇത് കേരള രാഷ്ട്രീയത്തിന് പുതു അനുഭവമാകുന്നു. ശാസ്തമംഗലത്തെ എം.എല്‍.എ ഓഫീസ് ഒഴിഞ്ഞുതരണമെന്ന കര്‍ശന നിലപാടിലൂടെ രാഷ്ട്രീയവും തനിക്ക് നന്നായി വഴങ്ങുമെന്ന് കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ തെളിയിച്ചിരിക്കുകയാണ്. മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സി.പി.എമ്മിനും വരാനിരിക്കുന്നത് വലിയ തിരിച്ചടികളാണെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ശ്രീലേഖയുടെ ഈ പടപ്പുറപ്പാട്.

ബി.ജെ.പിയുമായി അകലുന്നുവെന്ന അഭ്യൂഹങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എയ്ക്കെതിരെയുള്ള ശ്രീലേഖയുടെ ഈ ആദ്യ രാഷ്ട്രീയ ഇടപെടല്‍. കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിച്ചെടുത്തതിന് പിന്നാലെ എം.എല്‍.എയും വാര്‍ഡ് കൗണ്‍സിലറും തമ്മിലുള്ള ഈ പോര് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന് വെല്ലുവിളിയായി ശ്രീലേഖ തന്നെ അങ്കത്തിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫോണിലൂടെയുള്ള ഈ ഓഫീസ് ഒഴിപ്പിക്കല്‍ ഭീഷണി.

ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് തനിക്ക് കൗണ്‍സിലര്‍ ഓഫീസായി ഉപയോഗിക്കാന്‍ വിട്ടുനല്‍കണമെന്നാണ് ശ്രീലേഖയുടെ ആവശ്യം. എന്നാല്‍ 2026 മാര്‍ച്ച് വരെ വാടക കരാറുണ്ടെന്നും കൗണ്‍സില്‍ തീരുമാനപ്രകാരമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും വി.കെ. പ്രശാന്ത് തിരിച്ചടിച്ചു. പത്ത് മാസം മുമ്പ് തന്നെ കാലാവധി നീട്ടാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനമെടുത്താല്‍ എം.എല്‍.എയ്ക്ക് കെട്ടിടം വിട്ടുകൊടുക്കേണ്ടി വരുമെന്നത് ഇടതുപക്ഷത്തിന് വലിയ തലവേദനയാകുന്നുണ്ട്.

കൗണ്‍സിലര്‍മാര്‍ക്ക് ഓഫീസ് അനുവദിക്കാനുള്ള അധികാരം മേയര്‍ക്കാണെന്നിരിക്കെ, ശാസ്തമംഗലത്തെ തന്ത്രപ്രധാനമായ ഈ ഇടത്തിനായി ശ്രീലേഖ ഉറച്ചുനില്‍ക്കുകയാണ്. കൗണ്‍സിലര്‍മാര്‍ക്ക് പുറത്ത് ഓഫീസ് എടുക്കാന്‍ കോര്‍പ്പറേഷന്‍ 8000 രൂപ നല്‍കാറുണ്ടെങ്കിലും എം.എല്‍.എയുടെ ഓഫീസ് തന്നെ വേണമെന്ന വാശിക്ക് പിന്നില്‍ രാഷ്ട്രീയമായ കരുനീക്കങ്ങള്‍ വ്യക്തമാണ്. വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ അടിത്തറ ഇളക്കാനുറച്ച് ശ്രീലേഖ ഇറങ്ങിയതോടെ തലസ്ഥാന നഗരിയില്‍ ബി.ജെ.പി-സി.പി.എം യുദ്ധത്തിന് പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

തിരുവനന്തപുരം മേയറായിരിക്കെയാണ് വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് എംഎല്‍എയായത്. അതിന് ശേഷം രാജിവച്ചു. അന്ന് മുതല്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് എംഎല്‍എയുടെ ഓഫീസ്. ഇതാണ് ശ്രീലേഖ ചോദ്യം ചെയ്യുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.