വെള്ളാപ്പള്ളിക്ക് നെഞ്ചിടിപ്പ്; മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രക്ഷയില്ല! എസ്. ശശിധരന്‍ തന്നെ പൂട്ടും; അന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി; ആശങ്ക ആര്‍ക്ക്?

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണസംഘത്തിന് ഹൈക്കോടതി വീണ്ടും സമയം അനുവദിച്ചു. ഈ മാസം 13-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് അടുത്ത മാസം 19 വരെ സമയം നീട്ടിനല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. എസ്. ശശിധരനെ മാറ്റാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ കോടതി കര്‍ശനമായി തടഞ്ഞിരുന്നു. ശശിധരനെ വിജിലന്‍സ് സ്ഥാനത്തുനിന്നു നീക്കിയെങ്കിലും മൈക്രോഫിനാന്‍സ് കേസ് അദ്ദേഹം തന്നെ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഉദ്യോഗസ്ഥനെ മാറ്റുന്നത് ശരിയല്ലെന്ന നിലപാടാണ് ജസ്റ്റിസ് എ. ബദറുദ്ദിന്‍ സ്വീകരിച്ചത്. കെ. കാര്‍ത്തിക്കിനെ ചുമതല ഏല്‍പ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

ശബരിമല കേസും മൈക്രോഫിനാന്‍സും നിലവില്‍ ശബരിമല സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല കൂടി എസ്. ശശിധരനുള്ളതിനാലാണ് മൈക്രോഫിനാന്‍സ് കേസ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത്. തട്ടിപ്പിന്റെ ഓരോ ഇഞ്ചും പരിശോധിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ എന്തിന് തിടുക്കം കാട്ടുന്നു എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. അതിനിടെ ശശിധരന് വിരമിക്കാന്‍ കുറച്ചു മാസമേയുള്ളൂ. ഇത് വെള്ളാപ്പള്ളിയ്ക്ക് ആശ്വാസമാണ്. 2016-ല്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തത്.

പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് എസ്.എന്‍.ഡി.പി യൂണിറ്റുകള്‍ക്ക് കൂടിയ പലിശയ്ക്ക് മറിച്ചു നല്‍കി കോടികള്‍ തട്ടിയെന്നാണ് ആരോപണം. കേസ് അന്വേഷണം വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി 2020-ല്‍ എം.എസ്. അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

അന്വേഷണം നീണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, നിശ്ചിത സമയത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് വെള്ളാപ്പള്ളി നടേശനും യോഗം നേതൃത്വത്തിനും വലിയ തിരിച്ചടിയാകുമെന്നാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.