കൊച്ചി: സി.എം.ആര്.എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് അതീവ നിര്‍ണ്ണായക സൂചനകള്‍ പുറത്തുവരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വസതിയിലടക്കം നടന്ന നാടകീയമായ മിന്നല്‍ പരിശോധനകള്‍ക്ക് പിന്നാലെ, വീണയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ നല്കുന്ന സൂചന. അന്വേഷണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപ ഇ.ഡി ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. 242 ഓളം ബാങ്ക് അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സി ഒരൊറ്റ നീക്കത്തില്‍ ലോക്ക് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെയുള്ള കോടികളുടെ പണമിടപാടുകളുടെ ഉറവിടവും വിനിയോഗവും വ്യക്തമാക്കുന്ന രേഖകള്‍ ഇ.ഡി അതീവ രഹസ്യമായി വിശകലനം ചെയ്തുവരികയാണ്.
ഈ പശ്ചാത്തലത്തില്‍, ഇ.ഡിയുടെ അടുത്ത നീക്കം ചോദ്യം ചെയ്യലിനായുള്ള കസ്റ്റഡിയിലെടുക്കലോ അതല്ലെങ്കില്‍ നേരിട്ടുള്ള അറസ്റ്റോ ആകാനാണ് സാധ്യതയെന്ന് നിയമവിദഗ്ദ്ധര്‍ മിശേരുമലേ ചെയ്യുന്നു. അറസ്റ്റ് തടയുന്നതിനായി ടി. വീണ വരും ദിവസങ്ങളില്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അതീവ ഗുരുതരമായതിനാല്‍, മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നത് അനിവാര്യമാണെന്ന നിയമോപദേശം എക്സാലോജിക് അധികൃതര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി ചെറുക്കാനും, കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുമാണ് ഇ.ഡിയുടെ നീക്കം.
ഹൈക്കോടതിയില്‍ നിന്ന് മുന്‍പ് ലഭിച്ചിരുന്ന താല്‍ക്കാലിക ആശ്വാസങ്ങള്‍ നീങ്ങിയതോടെ ഇ.ഡിക്ക് മുന്നില്‍ ഇനി നിയമപരമായ തടസ്സങ്ങളൊന്നുമില്ല. ഒരു വിവരസാങ്കേതികവിദ്യ സംബന്ധിച്ച കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കാതെ സി.എം.ആര്.എല്ലില്‍ നിന്ന് 2.78 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതും, മറ്റ് ഉപകമ്പനികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വായ്പയായി വാങ്ങിയതുമെല്ലാം കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന് ഇ.ഡി ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 182 കോടിയോളം രൂപ സി.എം.ആര്.എല്‍ വ്യാജമായി പിന്‍വലിച്ച് വിവിധ വ്യക്തികള്‍ക്ക് നല്‍കിയെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കണ്ടെത്തല്‍ കൂടി ഇ.ഡിക്ക് മുന്നിലുണ്ട്. ഇതോടെ ഏതു നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്ന ഭീതിയിലാണ് സി.പി.എം ക്യാമ്പ്. വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന അതീവ ഭീതിജനകമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
കേരളീയ രാഷ്ട്രീയത്തെയും വ്യവസായ മേഖലയെയും ഒരുപോലെ ഉലച്ചുകൊണ്ട് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍), എക്സാലോജിക് സൊല്യൂഷന്‍സ് എന്നീ കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങള്‍ക്കാണ്, കേന്ദ്ര ഏജന്‍സിയുടെ ഒരേസമയത്തുള്ള മിന്നല്‍ പരിശോധനകളോടെ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ, സി.എം.ആര്.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്താ എന്നിവരടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ടാണ് ഇ.ഡിയുടെ കൊച്ചി സോണ്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
കേരളത്തിലെയും കര്‍ണാടകത്തിലെയും പത്തോളം പ്രമുഖ കേന്ദ്രങ്ങളില്‍ ഒരേസമയം ഇ.ഡി. സംഘം പരിശോധന നടത്തി. കോട്ടയം, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും ഉന്നതരുടെ വസതികളില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഒരേസമയം ഇരച്ചുകയറുകയായിരുന്നു. സി.എം.ആര്.എല്‍. എന്ന പൊതുലിസ്റ്റഡ് കമ്പനിയുടെ മറവില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലുമെന്ന അതീവ ഗുരുതരമായ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിക്കാനാണ് ഈ വിപുലമായ പരിശോധനയെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.
സി.എം.ആര്.എല്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ വര്‍ഷങ്ങളായി സംശയത്തിന്റെ നിഴലിലായിരുന്നു. പൊതുജനങ്ങള്‍ക്ക് 48.75 ശതമാനവും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് 13.41 ശതമാനവും ഓഹരി പങ്കാളിത്തമുള്ള ഒരു കമ്പനിയാണിത്. എന്നാല്‍, പൊതുപണത്തിന്മേല് കൃത്യമായ മേല്‍നോട്ടം വഹിക്കേണ്ട ഈ സ്ഥാപനത്തില്‍ 130 കോടിയോളം രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായി മുന്‍പ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ തുക കമ്പനി ഉദ്യോഗസ്ഥര്‍ തന്നെ പിന്നീട് ആദായനികുതി സെറ്റില്‍മെന്റ് കമ്മീഷന് മുന്നില്‍ സമ്മതിച്ചതുമാണ്. ഉന്നതര്‍ക്ക് കൈക്കൂലിയായി നല്‍കാനാണ് ഈ വ്യാജ അക്കൗണ്ടുകള്‍ ചമച്ചതെന്ന കണ്ടെത്തലാണ് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.
ഈ കേസിലെ ഏറ്റവും വലിയ രാഷ്ട്രീയ മാനം വരുന്നത് മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന് സി.എം.ആര്.എല്‍. നല്കിയ പണത്തെച്ചൊല്ലിയാണ്. ഒരു വിവരസാങ്കേതികവിദ്യ സംബന്ധിച്ച കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കാതെ തന്നെ, എക്സാലോജിക് കമ്പനിക്ക് സി.എം.ആര്.എല്ലില്‍ നിന്ന് 2.78 കോടി രൂപ ലഭിച്ചതായാണ് ഇ.ഡി. ആരോപിക്കുന്നത്. ഇത് വെറുമൊരു സേവനവേതനമല്ലെന്നും, മറിച്ച് അവിശുദ്ധമായ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സമ്പാദിച്ച കള്ളപ്പണത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ നിഗമനം. ഇതിനുപുറമേ, ശശിധരന് കര്‍ത്തായുടെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നല്കിയതും തിരിച്ചടവ് മുടങ്ങിയിട്ടും നടപടിയുണ്ടാകാത്തതും ഇ.ഡി. ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണത്തിനെതിരെ സി.എം.ആര്.എല്‍. അധികൃതര്‍ മുന്‍പ് നിയമപരമായ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇ.ഡിയുടെ പണമിടപാട് നിരോധന നിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് അടിസ്ഥാനപരമായ കുറ്റകൃത്യങ്ങള്‍ ഇല്ലെന്ന് കാണിച്ച് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും താല്‍ക്കാലികമായി അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാല്‍, സി.എം.ആര്.എല്ലിന്റെ അപ്പീല്‍ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി അന്വേഷണ ഏജന്‍സികള്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എറണാകുളം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തന്നെ അന്വേഷണം തുടരാന്‍ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കണ്ടെത്തലുകള്‍ പ്രകാരം കമ്പനിയില്‍ നടന്നിരിക്കുന്നത് സങ്കല്പിക്കാന് കഴിയാത്തത്ര വലിയ കോര്‍പ്പറേറ്റ് തട്ടിപ്പുകളാണ്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ശശിധരന് കര്‍ത്തയും മകന് ശരണ്‍ കര്‍ത്തയും ചേര്‍ന്ന് മാത്രം ഡിവിഡന്റ് നല്‍കാതെ 30.63 കോടി രൂപ കൈപ്പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിലും ഞെട്ടിക്കുന്നത്, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 182 കോടിയോളം രൂപ കമ്പനിയില്‍ നിന്ന് വ്യാജമായി പിന്‍വലിച്ച് വിവിധ വ്യക്തികള്‍ക്ക് കൈക്കൂലി നല്കാന് ഉപയോഗിച്ചു എന്ന ആരോപണമാണ്. ശശിധരന് കര്‍ത്തായുടെ കുടുംബത്തിന്റെ കീഴിലുള്ള ഗതാഗത കമ്പനികള്‍ക്ക് മാത്രം 91 കോടിയോളം രൂപ നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം കണ്ടെത്തലുകള്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന സ്ഥിരം പ്രതിരോധം പാര്‍ട്ടി ഉയര്‍ത്തുന്നുണ്ടെങ്കിലും, കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൊതുപണം അടങ്ങിയ വലിയൊരു തുകയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരുന്നതും അണികള്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
കേസിലെ നിര്‍ണ്ണായക കണ്ണികളായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും വരും ദിവസങ്ങളില്‍ ഇ.ഡി വിശദമായി ചോദ്യം ചെയ്യും. അക്കൗണ്ടുകള്‍ ലോക്ക് ചെയ്തതോടെ പണത്തിന്റെ ഒഴുക്ക് എങ്ങോട്ടേക്കായിരുന്നു എന്ന് കൃത്യമായി കണ്ടെത്താന്‍ ഇ.ഡിക്ക് സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ വലിയൊരു നിര തന്നെ ഇനിയും പുറത്തുവരാനുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ നല്കുന്ന സൂചന. അന്വേഷണം കൂടുതല്‍ ശക്തമാകുന്നതോടെ വരും ദിവസങ്ങളില്‍ നാടകീയമായ പല രംഗങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. സി.എം.ആര്.എല്‍ കമ്പനിയില്‍ നിന്ന് പണം പറ്റിയിട്ടുള്ള മറ്റു രാഷ്ട്രീയ നേതാക്കളുടെയും പട്ടിക ഇ.ഡി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇത് മുന്നണി വ്യത്യാസമില്ലാതെ പല പ്രമുഖരെയും വെട്ടിലാക്കാന്‍ സാധ്യതയുണ്ട്. ഇ.ഡിയുടെ ഈ കടുത്ത നടപടികള്‍ കോര്‍പ്പറേറ്റ് ലോകത്തും വലിയ ആശങ്ക പരത്തിയിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വഴിവിട്ട സാമ്പത്തിക സഹായങ്ങള്‍ നല്കുന്ന കമ്പനികള്‍ക്ക് ഇതൊരു ശക്തമായ മുന്നറിയിപ്പാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അര്‍ദ്ധരാത്രിയിലെ മിന്നല്‍ ഓപ്പറേഷന്; റെയ്ഡിന് പിന്നിലെ അണിയറക്കഥകള്‍
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇ.ഡി.യുടെ അന്വേഷണവും സമന്‍സുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് കൊച്ചി ഇ.ഡി. ഓഫീസില്‍ ലഭിക്കുന്നത് ചൊവ്വാഴ്ച രാത്രി എട്ടിനുശേഷം മാത്രമാണ്. ആ ഒറ്റരാത്രി കൊണ്ടാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച നിര്‍ണായകമായ റെയ്ഡിന് ഇ.ഡി. തീരുമാനമെടുത്തത്. അതിവേഗത്തിലുള്ള ഈ തീരുമാനത്തിന് പിന്നില്‍ കൃത്യമായ ചില സമയക്കൂട്ടുകള് ഇ.ഡി കണക്കുകൂട്ടിയിരുന്നു. വിധി വന്നതിന് തൊട്ടടുത്തുള്ള രണ്ടുദിവസം ഹൈക്കോടതി അവധിയാണെന്ന ‘പെര്‍ഫെക്ട് ടൈം’ ആയിരുന്നു ഈ അര്‍ദ്ധരാത്രി ഓപ്പറേഷന് പിന്നിലെ പ്രധാന കാരണം. കോടതി അവധിയായതിനാല്‍ പ്രതിഭാഗത്തിന് പെട്ടെന്ന് മറ്റ് നിയമനടപടികളിലേക്ക് നീങ്ങാന്‍ കഴിയില്ലെന്ന് ഇ.ഡി. ഉറപ്പിച്ചു. ഈ സമയത്തിനുള്ളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം.
കേരളത്തിലും ബെംഗളൂരുവിലുമായി പത്തിടത്താണ് ഒരേസമയം റെയ്ഡ് പ്ലാന്‍ ചെയ്തത്. ഇതിനായി ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തുനിന്ന് അടിയന്തര അനുമതി വാങ്ങുകയും അമ്പതിലേറെ ഉദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ച് ഒരുക്കുകയും വേണമായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് കോടതി ഉത്തരവ് കിട്ടിയതു മുതല്‍ ബുധനാഴ്ച രാവിലെ ഏഴിന് റെയ്ഡ് തുടങ്ങുംവരെയുള്ള ആ 11 മണിക്കൂര്‍ അന്വേഷണസംഘത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമായിരുന്നു. റെയ്ഡ് വിവരം ഒരു തരത്തിലും പുറത്തുപോകാതിരിക്കാന്‍ കടുത്ത ജാഗ്രതയാണ് പുലര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ന്നാല്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിരോധവും തെളിവ് നശിപ്പിക്കലുമുണ്ടാകുമെന്ന് ഇ.ഡി. സംഘം മുന്‍കൂട്ടി കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി ഓഫീസിലെ വളരെ ചുരുക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതിന്റെ പൂര്‍ണ്ണരൂപം അറിയാമായിരുന്നത്. എന്നാല്‍, റെയ്ഡിന് ശേഷം മടങ്ങുമ്പോള്‍ കേന്ദ്രസേനയ്ക്കെതിരേ പ്രാദേശികമായി ഇത്രയും വലിയ ആക്രമണമുണ്ടാകുമെന്ന് ഇ.ഡി. സംഘം ഒട്ടും പ്രതീക്ഷിച്ചിരുന്നതുമില്ല.
രണ്ടുവര്‍ഷം മുന്‍പാണ് സി.എം.ആര്.എല്‍.-എക്സാലോജിക് ദുരൂഹ പണമിടപാടില്‍ ഇ.ഡി.യുടെ അന്വേഷണവും സമന്‍സുമെല്ലാം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ വരുന്നത്. സി.എം.ആര്.എലിന്റെയും ഉദ്യോഗസ്ഥരുടെയും ആ ഹര്‍ജി ദീര്‍ഘനാളത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഹൈക്കോടതി തള്ളിയത് ചൊവ്വാഴ്ചയായിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് ഔദ്യോഗികമായി കൈപ്പറ്റാന്‍ രാത്രി വൈകുന്നത് വരെ ഇ.ഡി സംഘത്തിന് കാത്തിരിക്കേണ്ടി വന്നു. നിയമപരമായ തടസ്സങ്ങള്‍ നീങ്ങിയതോടെ ഇ.ഡി. കൊച്ചി ഓഫീസിലെ യൂണിറ്റ് നാലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമിയുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ നീക്കങ്ങള്‍ ഏകോപിപ്പിച്ചത്. ഓരോ പ്രദേശത്തും റെയ്ഡിന് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയും അവര്‍ക്കുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങളും പുലര്‍ച്ചയോടെ തന്നെ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തെ വസതിയിലേക്ക് പോയ സംഘത്തിന് അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു.
സി.എം.ആര്.എല്‍. കമ്പനിയും ഉദ്യോഗസ്ഥരും ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരേ വീണ്ടും ഡിവിഷന് ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള സാധ്യതകള്‍ ഏറെയായിരുന്നു. ഈ കണക്കുകൂട്ടലിലാണ് അവര്‍ കോടതിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അതിവേഗത്തിലുള്ള റെയ്ഡ് ഇ.ഡി ആസൂത്രണം ചെയ്തത്. ഡിവിഷന് ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ പ്രതിഭാഗത്തിന് സമയം നല്‍കരുത് എന്നതായിരുന്നു ഇ.ഡിയുടെ തന്ത്രം. അതിനുമപ്പുറം കേസ് നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണപരിധിയിലുള്ള വീണാ വിജയന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തല്‍ കൂടി ഈ റെയ്ഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു. വരും ദിവസങ്ങളില്‍ കേസില്‍ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്ക് കടക്കണമെങ്കില്‍ ഈ മൊഴിരേഖപ്പെടുത്തല്‍ അനിവാര്യമാണ്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ ഇനിയും ശക്തമാക്കാനാണ് ഇ.ഡിയുടെ നീക്കം.
ഇന്നലെ സംഭവിച്ചത്
ഈ അന്വേഷണ പരമ്പരയുടെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമായിരുന്നു തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന വസതിയില്‍ ഇന്നലെ ഇ.ഡി. നടത്തിയ റെയ്ഡ്. ടി. വീണ ഇവിടെയാണ് താമസമെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി പരിശോധനയ്ക്ക് എത്തിയത്. റെയ്ഡ് സമയത്ത് മുന്‍ മുഖ്യമന്ത്രിയും വസതിയില്‍ സന്നിഹിതനായിരുന്നു. രാഷ്ട്രീയമായി അതീവ സുരക്ഷയുള്ള ഈ മേഖലയില്‍ കേന്ദ്ര ഏജന്‍സി നടത്തിയ പരിശോധന കേരള രാഷ്ട്രീയത്തില്‍ വലിയ പുകിലുകള്‍ക്ക് കാരണമായിട്ടുണ്ട്.
തിരുവനന്തപുരത്തെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണം കേസിന് മറ്റൊരു ക്രമസമാധാന മാനം നല്കി. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഒരു സംഘം ആളുകള്‍ കമ്പികളും കല്ലുകളുമായി ഇ.ഡി. ഉദ്യോഗസ്ഥരുടെയും കേന്ദ്ര സുരക്ഷാസേനാംഗങ്ങളുടെയും വാഹനങ്ങള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. എന്നാല്‍ ഈ അക്രമങ്ങള്‍ക്കിടയിലും നിയമപരമായ വഴിയില്‍ നിന്ന് വ്യതിചലിക്കാതെ, ജനക്കൂട്ടത്തിന് നേരെ തിരിയാതെ തികഞ്ഞ ആത്മസംയമനത്തോടെയാണ് സുരക്ഷാസേന പ്രവര്‍ത്തിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നുവെന്ന വിലയിരുത്തലില്‍, ഇനി നടക്കാനിരിക്കുന്ന എല്ലാ നിര്‍ണ്ണായക നീക്കങ്ങള്‍ക്കും തദ്ദേശീയ പോലീസിനെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം. അടുത്ത ഘട്ടത്തില്‍ ടി. വീണയെ ലക്ഷ്യമിട്ട് ഇ.ഡി സംഘം എത്തുമ്പോള്‍ പൂര്‍ണ്ണമായും കേന്ദ്ര സുരക്ഷാ സേനയുടെ കനത്ത സുരക്ഷാവലയത്തിലായിരിക്കും അവര്‍ വന്നിറങ്ങുക. സംഭവത്തില്‍ തിരുവനന്തപുരം പോലീസില്‍ ഇ.ഡി. ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാതൃദിനത്തിൽ അമ്മമാർക്ക് ആദരവുമായി ദുബായ് കിരീടാവകാശി: ‘വീട്ടമ്മ’ ഇനി മുതൽ ‘തലമുറകളുടെ ശില്പി’


