തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കുന്ന പൊതുജനങ്ങളുടെ വിവരങ്ങള്‍ വില്പന നടത്തി വരുമാനം കണ്ടെത്താന്‍ അനുവദിക്കുന്ന കരട് ഡേറ്റാ നയത്തിനെതിരെ ശക്തമായ പ്രതിഷേധം. നിലവിലെ കരട് നയം അതേപടി അംഗീകരിക്കില്ലെന്നും ഇത് അടിമുടി പൊളിച്ചെഴുതുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാര്‍ വന്‍ തുക മുടക്കി ശേഖരിക്കുന്ന വിവരങ്ങള്‍ കച്ചവടച്ചരക്കാക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ നയത്തിന് പിന്നില്‍ കടുത്ത ഇടത് നയമാണെന്നും പൗരന്മാരുടെ സ്വകാര്യതയേക്കാള്‍ ഉപരിയായി ഖജനാവ് നിറയ്ക്കാനുള്ള വ്യഗ്രതയാണ് കാണുന്നതെന്നും ആക്ഷേപം ഉയരുന്നു.
സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ശേഖരിക്കുന്ന വിവരങ്ങളില്‍ ‘ആഭ്യന്തര വിവരങ്ങള്‍’ എന്ന വിഭാഗത്തില്‍പെടുന്നവ കൈമാറി സാമ്പത്തിക ലാഭമുണ്ടാക്കാനാണ് നയത്തില്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വകുപ്പും ഡേറ്റയുടെ നിരക്കുകള്‍ നിശ്ചയിച്ച് ഡേറ്റാ ഗവേണന്‍സ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. വിവരങ്ങളുടെ കൈമാറ്റത്തിനായി കേരള ഐ.ടി മിഷന്റെ മേല്‍നോട്ടത്തില്‍ ‘സ്റ്റേറ്റ് ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം’ എന്ന ഏകീകൃത സംവിധാനം ഒരുക്കാനാണ് പദ്ധതിയെങ്കിലും, ഇത് വിവരച്ചോര്‍ച്ചയ്ക്ക് വഴിമാറുമോ എന്ന ആശങ്ക ശക്തമാണ്.
ദേശസുരക്ഷയെയും വ്യക്തികളുടെ സ്വകാര്യതയെയും ബാധിക്കുന്ന വിവരങ്ങള്‍ കൈമാറാന്‍ പാടില്ലാത്ത ‘നെഗറ്റീവ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്തുമെന്ന് നയം പറയുന്നുണ്ടെങ്കിലും, ആഭ്യന്തര വിവരങ്ങളുടെ നിര്‍വചനം അവ്യക്തമാണ്. ശേഖരിക്കാനും പരിപാലിക്കാനും വന്‍ നിക്ഷേപം ആവശ്യമാണെന്ന ന്യായീകരണം ഉയര്‍ത്തി ഡേറ്റ വില്‍ക്കുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. വിവരങ്ങള്‍ കച്ചവടം ചെയ്യാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ അനുവദിക്കുന്ന വ്യവസ്ഥ നയത്തില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് ആരോപിക്കപ്പെടുന്നു.
ലാലും മമ്മൂട്ടിയും ദിലീപും-സിംഹങ്ങള്‍ കളം വിട്ടു…. പിന്നെ കണ്ടത് അധികാര വന്യത പുകയുന്ന ‘അമ്മ’: തീരാതെ ചേരിപ്പോര്, ‘അമ്മ’യില്‍ ‘സ്നേഹം’ തിരിച്ചെത്തുമോ?
അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രം സുരക്ഷിതമായി ഡേറ്റ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ‘ആക്സസ് മാനേജ്മെന്റ് സിസ്റ്റം’ നടപ്പാക്കുമെന്നാണ് കരടിലെ വാഗ്ദാനം. സര്‍ക്കാര്‍ ഏജന്‍സികള്‍ ഉല്പാദിപ്പിക്കുന്ന വിവരങ്ങളെ പൊതു, ആഭ്യന്തരം, രഹസ്യം എന്നിങ്ങനെ തിരിക്കും. ഇതില്‍ ആഭ്യന്തര ഡേറ്റ വിവിധ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനിലൂടെയും മുന്‍കൂര്‍ അനുമതിയോടെയും ലഭ്യമാക്കും. വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ബന്ധപ്പെട്ടവരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് നയത്തില്‍ പറയുന്നുണ്ടെങ്കിലും, സാധാരണക്കാര്‍ നല്കുന്ന വിവരങ്ങള്‍ ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഓരോ വകുപ്പിലും ഡേറ്റാ മാനേജ്മെന്റ് സെല്ലുകള്‍ രൂപവത്കരിക്കുമെന്നും പൊതുസേവനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെങ്കില്‍ വകുപ്പുകള്‍ക്കിടയില്‍ വ്യക്തിഗത വിവരങ്ങള്‍ കൈമാറാം എന്നുമുള്ള വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നു. നിയമപരമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ മൂന്നാം കക്ഷികള്‍ക്കോ വ്യക്തിഗത വിവരം കൈമാറാന്‍ അനുമതി നല്‍കുന്നത് വിവര വിപണിയില്‍ വന്‍തോതിലുള്ള ചൂഷണത്തിന് വഴിതുറക്കും. പൗരന്മാരുടെ ഡേറ്റ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ അത് വില്ക്കാന് ചന്തയൊരുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വാദമാണ് ഉയരുന്നത്.
നയരൂപീകരണത്തില്‍ ഇടത് താല്പര്യങ്ങള് നിഴലിക്കുന്നുണ്ടെന്ന ആക്ഷേപമാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. വിവരങ്ങള്‍ വില്‍ക്കുന്നതിലൂടെ കോടികളുടെ വരുമാനം ലക്ഷ്യമിടുമ്പോള്‍, അത് ലഭിക്കുന്നത് ഏതെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും എന്നതും തര്‍ക്കവിഷയമാണ്. സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള മുന്‍കാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, സര്‍ക്കാരിന്റെ പുതിയ ഡേറ്റാ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് പൊതുസമൂഹം വീക്ഷിക്കുന്നത്.
വിവരങ്ങള്‍ വില്ക്കാന് തീരുമാനിക്കുന്ന സ്ഥാപനങ്ങള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നത് ഡേറ്റാ കച്ചവടത്തിന് ഔദ്യോഗിക പരിവേഷം നല്‍കുന്നതിന് തുല്യമാണ്. ഡേറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അപെക്സ് കമ്മിറ്റി രൂപീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും, പൗരന്മാര്ക്ക് ഇതില്‍ എന്ത് അധികാരമുണ്ടാകുമെന്ന ചോദ്യം അവശേഷിക്കുന്നു. ഐ.ടി. പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സെല്ലുകള്‍ക്ക് ഡേറ്റയുടെ സുരക്ഷ എത്രത്തോളം ഉറപ്പാക്കാന്‍ കഴിയുമെന്നതും നിശ്ചയമില്ല.
പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ കമ്പോളത്തിലെ ചരക്കാക്കി മാറ്റുന്ന ഈ നടപടി രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടാണ് ഈ നയം അതേപടി അംഗീകരിക്കാതെ പൂര്‍ണ്ണമായും മാറ്റം വരുത്തണം എന്ന ആവശ്യം ശക്തമാകുന്നത്. വിവരങ്ങളുടെ വിതരണത്തേക്കാള്‍ അവയുടെ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഒരു വിഭാഗം വിദഗ്ധര്‍.
നിലവിലെ കരട് നയം പൊതുസമൂഹത്തിന്റെ ചര്‍ച്ചയ്ക്ക് വിടുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മാത്രമേ അന്തിമ തീരുമാനത്തിലേക്ക് നീങ്ങാവൂ എന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഡേറ്റാ വില്പന എന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയില്ലെങ്കില്‍ വന്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇടത് നയങ്ങളുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ വ്യവസ്ഥകള്‍ മാറ്റി പൗരകേന്ദ്രീകൃതമായ ഒരു നയം രൂപീകരിക്കാനാണ് സമ്മര്‍ദ്ദം.


ചട്ടങ്ങൾ ലംഘിച്ച് എസ്.എൻ. ട്രസ്റ്റിന് 85 അധ്യാപക തസ്തികകൾ അനുവദിച്ചു; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം





