ശ്രീകുമാറിനെ വെറുതെ വിട്ടതും തെളിവില്ലെന്ന് പറഞ്ഞ്; അതേ ന്യായത്തില്‍ തന്ത്രിക്ക് ജാമ്യം കൊടുത്തപ്പോള്‍ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ ‘ഇരട്ടനീതി’ ആരോപണം ശക്തം

Sabarimala-Gold-Scam

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലന്‍സ് കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (ടകഠ) ഹൈക്കോടതിയെ സമീപിക്കുന്നു. ജാമ്യ ഉത്തരവിലെ നിരീക്ഷണങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, ഇതേ കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന് അനുകൂലമായ കോടതി നിരീക്ഷണങ്ങളില്‍ അപ്പീല്‍ നല്‍കാത്ത സര്‍ക്കാര്‍, തന്ത്രിക്കെതിരെ മാത്രം വാശിയോടെ നീങ്ങുന്നത് രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണം ശക്തമാകുകയാണ്.

ജാമ്യം അനുവദിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് (കേസിലെ ഗുണദോഷങ്ങള്‍) കടന്നുള്ള നിരീക്ഷണങ്ങള്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദ്ദേശം കൊല്ലം കോടതി ലംഘിച്ചു എന്നാണ് എസ്.ഐ.ടിയുടെ വാദം. തന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യാനാണ് അന്വേഷണ സംഘം നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ജാമ്യ ഉത്തരവ് ചോദ്യം ചെയ്യുന്നതിനൊപ്പം പ്രസക്തമായ നിരീക്ഷണങ്ങള്‍ റദ്ദാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടേക്കും.

സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ‘ഇരട്ടനീതി’ എന്ന ആക്ഷേപമാണ് പ്രതിപക്ഷവും മറ്റു സംഘടനകളും ഉയര്‍ത്തുന്നത്. ദേവസ്വം ഉദ്യോഗസ്ഥനായ ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അന്ന് കോടതി നടത്തിയ സമാനമായ നിരീക്ഷണങ്ങള്‍ സര്‍ക്കാരിന് പ്രശ്‌നമായില്ല. തന്ത്രിക്ക് കോടതി കുറ്റവിമുക്തനാക്കാവുന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ നല്‍കുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ തിരിച്ചടിയാകുമെന്ന് സി.പി.എം ഭയപ്പെടുന്നുണ്ടോ എന്ന സംശയം ഉയരുന്നു.

അറസ്റ്റിലായി 41 ദിവസത്തിന് ശേഷം ലഭിച്ച ജാമ്യത്തെ പോലും തടയാന്‍ നോക്കുന്നത് ബോധപൂര്‍വ്വമായ വേട്ടയാടലാണെന്ന് ആരോപിക്കപ്പെടുന്നു. വിജിലന്‍സ് കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക സിംഗിള്‍ ബെഞ്ചിലായിരിക്കും ഈ വിഷയം എത്തുക. നാളെ നിയമവിദഗ്ധരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം എസ്.ഐ.ടി അന്തിമ തീരുമാനമെടുക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഈ നീക്കം.

മറ്റു പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തന്ത്രി ഗൂഢാലോചന നടത്തി എന്നാണ് എസ്ഐടി ആരോപിക്കുന്നത്. എന്നാല്‍, ഇതിന് വ്യക്തമായ ഡിജിറ്റല്‍ തെളിവുകളോ സാക്ഷിമൊഴികളോ പ്രഥമദൃഷ്ട്യാ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ പരാമര്‍ശം നിലനിന്നാല്‍, ഭാവിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴോ വിചാരണ വേളയിലോ പ്രതിഭാഗത്തിന് ഇത് വലിയ ആയുധമാകും. അതുകൊണ്ടാണ് ജാമ്യം റദ്ദാക്കുന്നതിനേക്കാള്‍ ഉപരിയായി, ഈ ‘നിരീക്ഷണം’ നീക്കം ചെയ്യാന്‍ എസ്ഐടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി എസ്ഐടിയുടെ അപ്പീല്‍ സ്വീകരിക്കുമോ അതോ വിജിലന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിവയ്ക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ കേസിന്റെ ഭാവി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.