വിവാദമായ മഞ്ഞക്കുറ്റികള്‍ ഇനി പിഴുതു മാറ്റാം; സില്‍വര്‍ലൈനായുളള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി; പകരം വരുന്നത് കോടികളുടെ റാപ്പിഡ് റെയില്‍

തിരുവനന്തപുരം : വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഭൂ ഉടമകള്‍ ആശ്വാസത്തില്‍. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദായതോടെ, വസ്തുവകകളില്‍ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ ഇനി ഉടമകള്‍ക്ക് തന്നെ നീക്കം ചെയ്യാം.

അതിരടയാള നിയമപ്രകാരം സാമൂഹിക ആഘാത പഠനത്തിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഒരു വര്‍ഷത്തെ കാലാവധി മാത്രമാണുണ്ടായിരുന്നത്. ഇതിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ 2022-ലെ അതിര്‍ത്തി നിര്‍ണ്ണയ നടപടികള്‍ നിയമപരമായി അസാധുവായി. നിലവില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി യാതൊരുവിധ ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിലവിലില്ലെന്ന് ഇതോടെ വ്യക്തമായി.

ഭൂമി തരംമാറ്റുന്നതിനോ വായ്പ എടുക്കുന്നതിനോ തടസ്സമായി നിന്നിരുന്ന മഞ്ഞക്കുറ്റികള്‍ ഇനി ഉടമകള്‍ക്ക് മാറ്റാവുന്നതാണ്. കെ-റെയില്‍ ഔദ്യോഗികമായി ഇവ നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും, വിജ്ഞാപനം റദ്ദായ പശ്ചാത്തലത്തില്‍ ഉടമകള്‍ക്ക് നിയമതടസ്സമില്ലാതെ ഇത് ചെയ്യാം.

സില്‍വര്‍ലൈനിന് പകരം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആലോചനയിലുണ്ട്. സില്‍വര്‍ലൈനിനെ അപേക്ഷിച്ച് കുറഞ്ഞ ഭൂമി മാത്രം ആവശ്യമുള്ളതും കൂടുതല്‍ സ്റ്റോപ്പുകളുള്ളതുമായ റാപ്പിഡ് റെയില്‍ പദ്ധതി്. ഈ ബജറ്റിലും ഇതിനായി പ്രാഥമിക വിഭാവനകള്‍ നടന്നിട്ടുണ്ട്.നിലവിലുള്ള റെയില്‍വേ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാതകള്‍ നിര്‍മ്മിക്കണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

സില്‍വര്‍ലൈന്‍ പാതയുടെ ഇരുവശത്തും വലിയ തോതിലുള്ള ബഫര്‍ സോണുകള്‍ വച്ചിരുന്നതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലായിരുന്നു. പുതിയതായി വിഭാവനം ചെയ്യുന്ന പദ്ധതികള്‍ എലിവേറ്റഡ് പാതകളോ കുറഞ്ഞ സ്ഥലമേറ്റെടുക്കലിലൂടെയോ ആയതിനാല്‍ ബഫര്‍ സോണ്‍ നിയന്ത്രണങ്ങളും കുറവായിരിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.