ജനസൗഹൃദ പോലീസിംഗിന് മുൻഗണന നൽകണം; പുതിയ സബ് ഇൻസ്പെക്ടർമാരോട് സംസ്ഥാന പോലീസ് മേധാവി

തൃശൂർ: ജനസൗഹൃദ  പോലീസിംഗിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പുതിയ സബ് ഇന്‍സ്പെക്ടര്‍മാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖറിന്റെ ആഹ്വാനം.

പരമ്പരാഗത പോലീസിംഗിന്‍റെ രീതികള്‍ അനുദിനം മാറിവരികയാണ്. അതിനനുസൃതമായി പോലീസ് ഓഫീസര്‍മാര്‍ അവരവരുടെ വൈദഗ്ദ്ധ്യമേഖലകള്‍ വിപുലപ്പെടുത്തണം-സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.
കേരള പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 73 പൊലീസ് സബ് ഇന്‍സ്പെക്ട്ര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ കുറ്റകൃത്യങ്ങള്‍, വിര്‍ച്വല്‍ അറസ്റ്റ്, ക്രിപ്റ്റോ കറന്‍സി വഴിയുള്ള തട്ടിപ്പുകള്‍, സംഘടിത ലഹരിമരുന്ന് വ്യാപാരം എന്നിങ്ങനെ മുന്‍പത്തെക്കാളും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണ് ഇപ്പോൾ പോലീസിന് നേരിടേണ്ടി വരുന്നത്. കായികശക്തിയും സംഘടിതബലവും മാത്രം ഉപയോഗിച്ച് ഇവ തടയാനാവില്ല. ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയും സാങ്കേതികതയെ അടുത്തറിഞ്ഞുകൊണ്ടും മാത്രമേ പുതുതലമുറ കുറ്റകൃത്യങ്ങളെ നേരിടാനാവുകയുള്ളു എന്നു റവാഡ ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

ആർ അനന്തു ശേഖര്‍ നയിച്ച പരേഡിന്‍റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് കെ എസ് നിസാമുദ്ദീന്‍  ആയിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്കാരം വിതരണം ചെയ്തു.  മികച്ച ഓള്‍ റൗണ്ടര്‍, ഇന്‍ഡോര്‍ കേഡറ്റായി ആർ അനന്തു ശേഖറും  മികച്ച ഔട്ട്ഡോര്‍ കേഡറ്റായി  കെ എസ് നിസാമുദ്ദീനും തിരഞ്ഞെടുക്കപ്പെട്ടു. കെ സഞ്ജയ്  ആണ് മികച്ച ഷൂട്ടര്‍. 2025 ജനുവരി എട്ടിനാണ് 31ഡി ബാച്ചിന്റെ പരിശീലനം ആരംഭിച്ചത്.

ഐ.ജി.യും കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ  കെ. സേതുരാമന്‍, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ടി നാരായണന്‍ മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പരിശീലനാര്‍ത്ഥികളുടെ ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.