കേരളത്തിൽ എല്ലാവർക്കും സൗജന്യ ചികിത്സ; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ പ്രഖ്യാപനം, ബാധ്യത അടുത്ത സർക്കാരിന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന വമ്പൻ പ്രഖ്യാപനവുമായി ഇടത് സർക്കാർ.

ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടാത്തവർക്കും ചികിത്സ ഉറപ്പാക്കുന്ന ‘മിസ്സിംഗ് മിഡിൽ’ വിഭാഗത്തിനായുള്ള പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി ഉത്തരവിറങ്ങി. എന്നാൽ, പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും നടത്തിപ്പും അടുത്ത സർക്കാരിന്റെ തലയിലാകുമെന്നിരിക്കെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇതൊരു പ്രധാന ആയുധമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.

നിലവിൽ കാസ്പ് (KASP), കാരുണ്യ, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. നിലവിൽ 42 ലക്ഷം കുടുംബങ്ങൾ കാസ്പ് പദ്ധതിക്ക് കീഴിലുണ്ട്. 3 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് കാരുണ്യ ഫണ്ട് വഴി ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും പെടാത്ത വലിയൊരു വിഭാഗം പുറത്തുണ്ട്. ഇവരെയെല്ലാം ഉൾപ്പെടുത്തി ‘സാർവത്രിക ആരോഗ്യ പരിരക്ഷ’ എന്ന വമ്പൻ വാഗ്ദാനമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

വിഷൻ 2031-ന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടന്ന ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ, പദ്ധതിയുടെ പ്രായോഗിക നടപ്പാക്കൽ അടുത്ത സർക്കാരിന്റെ കാലത്ത് മാത്രമേ സാധ്യമാകൂ. വരും ദിവസങ്ങളിൽ സമാനമായ കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടത് മുന്നണിയുടെ പ്രചാരണ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരം വൻകിട പദ്ധതികൾ പ്രഖ്യാപിക്കുന്നത് വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രപരമായ നീക്കമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.