മകളെ കൊന്നു, മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കി; നാടിനെ നടുക്കി പിതാവിന്റെ ക്രൂരത; കാമുകനുമായുള്ള ബന്ധം തടയാൻ

ലക്നൗ: പ്രണയബന്ധത്തിന്റെ പേരിൽ പതിനാറുകാരിയെ സ്വന്തം പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് പിതാവ് വിജയ കുമാർ ചൗബേയുടെ ക്രൂരതയ്ക്ക് ഇരയായത്. കൊലപാതകശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനായി പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ വിജയ കുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു.

 പെൺകുട്ടിയുടെ പ്രണയബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് പിതാവ് കൊലപാതകം ആസൂത്രണം ചെയ്തത്.പെൺകുട്ടി കാമുകനൊപ്പം വീടുവിട്ടു പോയിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കാമുകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കോടതി ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ കാമുകനുമായി പെൺകുട്ടി വീണ്ടും ബന്ധം തുടർന്നു. ഇരുവരും തമ്മിലുള്ള ബന്ധം തുടരുന്നത് കുടുംബത്തിന് വലിയ നാണക്കേടാണെന്ന് വിശ്വസിച്ച പിതാവ്, പെൺകുട്ടിയെ ബന്ധത്തിൽ നിന്ന് പിന്മാറാൻ പലതവണ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ഇതോടെയാണ് മകളെ കൊലപ്പെടുത്താൻ പിതാവ് തീരുമാനിച്ചത്.

 സുഹൃത്തായ അബ്ദുൽ മന്നാനുമായി ചേർന്നാണ് വിജയ കുമാർ ചൗബേ കൊലപാതകം ആസൂത്രണം ചെയ്തത്. ഏപ്രിൽ 13-ന് ഒരു കാർ വാടകയ്ക്കെടുത്ത്, ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെയും കൂട്ടി രാജസ്ഥാനിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടയിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. കനാലിൽ തള്ളാൻ തീരുമാനിച്ചിരുന്നെങ്കിലും, വഴിയിൽ വാഹനങ്ങൾ കണ്ടതിനെത്തുടർന്ന് പരിഭ്രാന്തരായ പ്രതികൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

 തിരികെ നാട്ടിലെത്തിയ പിതാവ് വിജയകുമാർ മകളെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിനിടെ ഇയാളുടെ ഫോൺ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച പോലീസ്, കൊലപാതകത്തിൽ പിതാവിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ വിജയകുമാറിനെ ചോദ്യം ചെയ്തുവരികയാണ്. സഹായം നൽകിയ സുഹൃത്തിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.