തിരുവനന്തപുരം: ബാറിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു. തിരുവല്ലം സ്വദേശി സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സൂര്യജിത്ത്, അനന്തു, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അച്ചുവും അനന്തുവും സഹോദരങ്ങളാണ്.
മുക്കോലിയിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ നിസാര തർക്കമാണ് വലിയ കൊലപാതകത്തിൽ കലാശിച്ചത്.ബാറിൽ വെച്ച് അച്ചുവും അനന്തുവും ഷെരീഫ് എന്ന വ്യക്തിയുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഈ സമയത്താണ് സുമൻ തർക്കം പരിഹരിക്കാനായി ഇടപെട്ടത്.
സമാധാനിപ്പിക്കാൻ വന്ന സുമന് നേരെ പ്രതികൾ തിരിയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ബാറിനുള്ളിലെ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാനായി സുമൻ പുറത്തേക്ക് ഓടി.എന്നാൽ അക്രമികൾ വിടാതെ സുമിനെ പിന്തുടരുകയും പുറത്തുവെച്ച് വീണ്ടും മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തട്ടുകടക്കാരനെ മർദിച്ച് മാല കവർന്ന കേസ്: പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ
റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന സുമിനെ ആ വഴി വന്ന കാർ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളും മൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം സ്വദേശികളായ നാലുപേരെയും പോലീസ് വലയിലാക്കിയത്.


തീവണ്ടിയില്‍ ആറുവയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം: കൊല്ലം സ്വദേശി പിടിയില്‍





