സഭയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി! നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിണറായി വായിച്ചു; കേന്ദ്രത്തിനെതിരായ വിമര്‍ശനം സഭാരേഖകളില്‍

തിരുവനന്തപുരം : നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കാണ് ഇന്ന് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില പ്രധാന ഭാഗങ്ങള്‍ വായിക്കാതെ വിട്ടതോടെ, ആ ഭാഗങ്ങള്‍ സഭയില്‍ വായിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തിരുത്തല്‍ നടത്തി.

മന്ത്രിസഭ അംഗീകരിച്ചു നല്‍കിയ പ്രസംഗത്തിലെ 12, 15, 16 ഖണ്ഡികകളിലാണ് ഗവര്‍ണര്‍ മാറ്റം വരുത്തിയത്. താഴെ പറയുന്നവയാണ്.ധനകാര്യ ഫെഡറലിസത്തെ കേന്ദ്രം ദുര്‍ബലപ്പെടുത്തുന്നുവെന്നും കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്നുമുള്ള രൂക്ഷവിമര്‍ശനം അദ്ദേഹം ഒഴിവാക്കി.സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ കേന്ദ്രവും ഗവര്‍ണറും ദീര്‍ഘകാലം കെട്ടിവെക്കുന്നതിനെതിരായ പരാമര്‍ശം വായിച്ചില്ല. ഈ വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്ന ഭാഗവും അദ്ദേഹം ഒഴിവാക്കി.

കേന്ദ്രം നല്‍കുന്ന നികുതി വിഹിതം ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണെന്ന ഭാഗത്ത് ‘എന്റെ സര്‍ക്കാര്‍ കരുതുന്നു’ എന്ന് ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിയ ഉടന്‍ തന്നെ മുഖ്യമന്ത്രി എഴുന്നേറ്റു നിന്ന് ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയില്‍ വായിച്ചു.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി വായിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും വായിക്കാത്ത ഭാഗങ്ങളും സഭാ രേഖകളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നും വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിക്കണമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നയങ്ങളാണ് ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ ഗവര്‍ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണറുടെ ഈ നീക്കം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ-നിയമ ചര്‍ച്ചകള്‍ക്ക് വഴിമാറും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.