‘സര്‍ക്കാര്‍ വെന്റിലേറ്ററില്‍, നയപ്രഖ്യാപനത്തില്‍ പച്ചക്കള്ളങ്ങള്‍’ ഗവര്‍ണറുമായുള്ള പോര് വെറും നാടകം; പത്ത് വര്‍ഷം ചെയ്യാത്തത് ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? പിണറായിക്കെതിരെ വി.ഡി. സതീശന്‍

തിരുവനന്തപുരം : കേരള നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം അസത്യങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെയും രേഖയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രസംഗത്തെ ‘വിശ്വാസ്യതയില്ലാത്ത ഡോക്യുമെന്റ്’ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപനം സമ്മതിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് നേരത്തെ വാദിച്ചിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ നയപ്രഖ്യാപനത്തില്‍ പുതിയ ചില കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ധനകാര്യ മിസ് മാനേജ്മെന്റാണ് കേരളത്തെ തകര്‍ത്തത്.

മതേതരത്വ മൂല്യങ്ങളെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ വാചാലമാകുമ്പോഴും, മന്ത്രിസഭയില്‍ വര്‍ഗ്ഗീയത പറയുന്ന സജി ചെറിയാനെപ്പോലുള്ളവരെ നിലനിര്‍ത്തുന്നത് വൈരുദ്ധ്യമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്, ബിജെപി പയറ്റുന്ന അതേ വര്‍ഗ്ഗീയ പ്രചാരണമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നതെന്നാണ്.

കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം പച്ചക്കള്ളമാണ്. വീടും ഭക്ഷണവുമില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും പുറത്തുണ്ട്.സംസ്ഥാനത്തെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്. പനി ബാധിച്ചും മറ്റും ജനങ്ങള്‍ ദുരിതത്തിലാണ്. കാരുണ്യ പദ്ധതിയുടെ 1200 കോടി രൂപയുടെ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

സര്‍വകലാശാലകളില്‍ വിസിമാരില്ല, കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ന്ന് തരിപ്പണമായതോടെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സംസ്ഥാനം വിടുകയാണ്.വന്യജീവി ആക്രമണങ്ങളില്‍ പൊറുതിമുട്ടുന്ന മലയോര ജനതയെ സര്‍ക്കാര്‍ കൈവിട്ടു. റബ്ബര്‍ വില 250 രൂപയാക്കുമെന്ന വാഗ്ദാനം വെറും ജലരേഖയായി.

ഗവര്‍ണര്‍ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതും മുഖ്യമന്ത്രി അത് വായിച്ചതും വെറും നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ അഭിനയിക്കുകയാണെന്നും, രാത്രിയായാല്‍ ഇവര്‍ ഒത്തുതീര്‍പ്പിലെത്തുമെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാരിന്റെ വാദത്തോടും പ്രതിപക്ഷനേതാവ് യോജിച്ചു.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.