തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് നിയമസഭയില്‍ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയ കന്നി നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ അദ്ദേഹം വായിച്ചു. കേരളം വികസനപാതയിലാണെന്നും സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം പണം നീക്കിവെച്ചുവെന്നും ഗവര്‍ണര്‍ പ്രശംസിച്ചു.
തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രം സ്വീകരിച്ച നിലപാടുകള്‍ സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 100 പ്രവൃത്തിദിവസം 60 ദിവസമായി കേന്ദ്രം വെട്ടിക്കുറച്ചത് പ്രതിസന്ധിയുണ്ടാക്കി. പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
വിവിധ പദ്ധതികളിലായി 5650 കോടി രൂപയുടെ കുടിശിക കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. ജിഎസ്ടി വിഹിതം കുറയുന്നതും വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതും സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ദേശീയപാത പദ്ധതിക്കായി സംസ്ഥാനം ചെലവഴിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.
ആർ.സി.സി നിയമന ക്രമക്കേട്: ചീഫ് നഴ്സിംഗ് ഓഫീസറുടെ നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം
സര്‍ക്കാരിന്റെ നേട്ടങ്ങളും പുതിയ പ്രഖ്യാപനങ്ങളും ആരോഗ്യമേഖല: സംസ്ഥാനത്ത് ആരോഗ്യ ജാഗ്രതാ കലണ്ടര്‍ കൊണ്ടുവരും. കാരുണ്യ പദ്ധതിക്കായി 4500 കോടി രൂപ ചെലവഴിച്ചു.
ആശമാരുടെ വേതനം 7000 രൂപയില്‍ നിന്ന് 8000 രൂപയായി ഉയര്‍ത്തി.അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം മികച്ച മുന്നേറ്റം നടത്തി. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് നല്കുന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു.
സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ദ്ധിച്ചു. ധൂര്‍ത്താണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന വാദത്തെ നയപ്രഖ്യാപനം തള്ളി. ജനുവരി 29ന് 2026-27 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 2 – 5 ന് ബജറ്റിലുള്ള പൊതുചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മാര്‍ച്ച് 26-ന് നിയമസഭാ സമ്മേളനം അവസാനിക്കും.


കോടികൾ പൊടിച്ചിട്ടും കെ ഫോൺ ‘ഹാങ്ങ്’ തന്നെ: ലക്ഷ്യം കാണാതെ അഭിമാന പദ്ധതി





