നിയമസഭ നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ ; ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ കത്തിന് മറുപടി നല്‍കില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ല

തിരുവനന്തപുരം : നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും തമ്മിലുള്ള പോര് മുറുകുന്നു. ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടിനെ ഗവര്‍ണര്‍ പരസ്യമായി വിമര്‍ശിച്ചതോടെയാണ് തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നത്.

നയപ്രഖ്യാപന ദിവസം സഭയിലുണ്ടായ സംഭവവികാസങ്ങളുടെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ലോക്ഭവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് മറുപടി നല്‍കില്ലെന്നും, കത്ത് തനിക്ക് ലഭിക്കുന്നതിന് മുന്‍പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തിയിരുന്നു. രഹസ്യ സ്വഭാവമുള്ള കത്തുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്ന രീതി ശരിയല്ലെന്നായിരുന്നു സ്പീക്കറുടെ വാദം.

സ്പീക്കറുടെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്. സ്പീക്കര്‍ക്ക് നല്‍കിയത് യഥാര്‍ത്ഥ കത്ത് തന്നെയാണെന്നും മാധ്യമങ്ങള്‍ക്ക് അത് നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

ഭരണഘടനാ പദവിയിലിരിക്കുന്ന സ്പീക്കര്‍ കത്തിന് മറുപടി നല്‍കില്ലെന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്പീക്കറുടെ പ്രതികരണം ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളും ഗവര്‍ണര്‍ പ്രസംഗത്തിന്റെ അവസാന ഭാഗം മാത്രം വായിച്ച് മടങ്ങിയതുമാണ് തര്‍ക്കങ്ങളുടെ തുടക്കം. സഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ഗവര്‍ണറുടെ നീക്കം തന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് സ്പീക്കര്‍ കണക്കാക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.