വിഡിയെ പൂട്ടാന്‍ നോക്കി ഒടുവില്‍ സ്വയം കുടുങ്ങി; ‘പുനര്‍ജനി’ വിവാദത്തില്‍ മുഖ്യമന്ത്രി കടുത്ത അമര്‍ഷത്തില്‍;’വമ്പന്റെ’ പണി പാളി; സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യില്ല; വിവാദം ഗുണമായത് സതീശനിസത്തിന്; നെഗറ്റീവിസം വേണ്ടെന്ന് പിണറായിസം! ‘മൈലേജ്’ ഉണ്ടാക്കിയത് ആര്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതുക്കല്‍ നില്‍ക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പഴയ സി.ബി.ഐ അന്വേഷണ ശുപാര്‍ശ പുറത്തുവിട്ട നീക്കം പാളിയതോടെ സി.പി.എമ്മിലും സര്‍ക്കാരിലും കടുത്ത ഭിന്നത. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിയാതെയാണ് ഒരു ഉന്നതന്‍ ഈ വിവാദ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

രാഷ്ട്രീയ മണ്ടത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കം സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ തിരിച്ചടിയായതോടെ മുഖ്യമന്ത്രി കടുത്ത അസ്വസ്ഥതയിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ‘നെഗറ്റീവ്’ പ്രചരണങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആന്റണി രാജു പ്രതിയായ ‘ജട്ടി കേസ്’ ചര്‍ച്ചകളില്‍ നിന്ന് മറയ്ക്കാനാണ് സതീശനെതിരായ പുനര്‍ജനി കേസ് പെട്ടെന്ന് കുത്തിപ്പൊക്കിയത്. സതീശനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് വിജിലന്‍സ് എസ്.പി തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് ഈ നീക്കത്തിലൂടെ അബദ്ധത്തില്‍ പുറംലോകം കണ്ടത്.

വിദേശ ഫണ്ട് ഇടപാടില്‍ സതീശന്‍ വ്യക്തിപരമായി പണം കൈപ്പറ്റിയിട്ടില്ലെന്നും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് നിയമവകുപ്പ് തള്ളിക്കളഞ്ഞ സി.ബി.ഐ അന്വേഷണ ശുപാര്‍ശ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കിയത് സതീശന് രാഷ്ട്രീയമായി ഗുണകരമായി മാറിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. ഇത് സതീശന് ഗുണം ചെയ്തു. ഇതിന് അപ്പുറം സതീശനെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന ചര്‍ച്ചകളും വന്നു.

ഒരു ഉന്നതന്റെ അതിബുദ്ധി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ നോക്കി ഒടുവില്‍ പ്രതിപക്ഷ നേതാവിന് കൂടുതല്‍ മൈലേജ് നല്‍കുന്ന സാഹചര്യം ഉണ്ടായതാണ് പാര്‍ട്ടിയെ ചൊടിപ്പിക്കുന്നത്. സതീശനെതിരെ തല്‍ക്കാലം സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വ്യക്തമായ നിയമോപദേശം അടക്കം തേടും.

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിന്റെ വികസന അജണ്ടകളെ അട്ടിമറിക്കരുതെന്ന് മുഖ്യമന്ത്രി പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കര്‍ശന താക്കീത് നല്‍കിയെന്നാണ് സൂചന. മതിയായ കരുതല്‍ വേണമെന്നാണ് പിണറായിയുടെ പക്ഷം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.