വിധി കാത്തുവെച്ച തിരിച്ചടി! 31 വര്‍ഷം മുന്‍പത്തെ ഒരു കൈപ്പിഴ ആന്റണി രാജുവിന്റെ കരിയര്‍ അവസാനിപ്പിച്ചു; , പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇനി തിരിച്ചുവരവ് ദുഷ്‌ക്കരം!

തിരുവനന്തപുരം: സമാനതകളില്ലാത്ത വീഴ്ചയുടെ രാഷ്ട്രീയ മുഖമായി ആന്റണി രാജു. പലതവണ എംഎല്‍എയും ഒരു പ്രാവശ്യം മന്ത്രിയുമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അറുതിയായ നിലയാണിപ്പോള്‍. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് -1994ല്‍- രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ക്രിമിനര്‍ കേസില്‍ മൂന്നുവര്‍ഷത്തെ തടവു ശിക്ഷ കോടതി വിധിച്ചതോടെ എംഎല്‍എ സ്ഥാനം ആന്റണി രാജുവിന് നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉണ്ടായ ഈ വിധി 71 കാരനായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.

ക്രിമിനല്‍ കേസില്‍ രണ്ടോ അതിലധികം വര്‍ഷമോ ശിക്ഷിക്കപ്പെട്ടാല്‍ അടുത്ത ആറു വര്‍ഷക്കാലത്തേക്ക് ആ ആളിന് മത്സരിക്കാന്‍ കഴിയില്ലെന്നാണ് ജനപ്രാന്നിധ്യ നിയമത്തിലെ വ്യവസ്ഥ. അത് പ്രകാരം 2026ലും അത് കഴിഞ്ഞ് 2031ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ആന്റണി രാജുവിന് കഴിയില്ല. കേരള രാഷ്ട്രീയത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെത്.ഈ പാര്‍ട്ടിയുടെ ‘ജീവാത്മാവും പരമാത്മാവും’ അദ്ദേഹം മാത്രമായതിനാല്‍ മറ്റു വലിയ നേതാക്കള്‍ ഒന്നും ഈ പാര്‍ട്ടിക്ക് ഇല്ലായിരുന്നു.

നേരത്തെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കരുത്തനായ നേതാവായിരുന്നു ആന്റണി രാജു. ആ ബന്ധത്തിന്റെ പേരിലാണ് എല്‍ഡിഎഫ് മുന്നണിയില്‍ അദ്ദേഹത്തെ എടുത്തതും എംഎല്‍എയായി മത്സരിപ്പി ച്ചതും ജയിച്ചപ്പോള്‍ രണ്ടര വര്‍ഷകാലത്തേക്ക് എങ്കിലും മന്ത്രിയാക്കിയതും.അതു കൊണ്ടുതന്നെ ആന്റണി രാജു രാഷ്ട്രീയത്തില്‍ അപ്രസക്തനാകുന്നതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ എല്‍ഡിഎഫിലെ സ്ഥാനവും അപ്രസക്തമാകാനാണ് സാധ്യത. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടുകഴിഞ്ഞു.തിരുവനന്തപുരം നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലെ രണ്ടാം മന്ത്രിസഭയില്‍ ഗതാഗത- മോട്ടോര്‍ വാഹന- ജലഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 2021 മെയ് 2 മുതല്‍ 2023 ഡിസംബര്‍ 24 വരെ അദ്ദേഹം ഈ പദവി വഹിച്ചു. തിരുവനന്തപുരം നഗരത്തിലെ കടരോര മേഖലയായ പൂന്തുറയിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ 1954 നവംബര്‍ 18നാണ് ആന്റണി രാജു ജനിച്ചത്.പൂന്തറ സെന്റ് തോമസ് സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും തുമ്പ സെ, ന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഡിഗ്രിയും കരസ്ഥമാക്കി. തിരുവനന്തപുരം ലാ അക്കാദമിയില്‍ നിന്നും നിയമബിരുദം നേടിയ അദ്ദേഹം 1982 ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസിലൂടെയാണ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.1991ല്‍ ആയിരുന്നു നിയമസഭയിലേക്കുള്ള ആദ്യ മത്സരം.എല്‍ഡിഎഫ് മുന്നണിയില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ്, (ജോസഫ് )വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി തീരദേശ മേഖലയട ങ്ങുന്ന തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ ജനവിധി തേടിയെങ്കിലും കോണ്‍ഗ്രസിന്റെ എം എം ഹസ്സനോട് പരാജയപ്പെട്ടു.

എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍, 1996ല്‍ എം എം ഹസ്സനെ അതേ മണ്ഡലത്തില്‍ തോല്‍പ്പിച്ച് ആന്റണി രാജു എംഎല്‍എയായി. 2001ല്‍ എല്‍ഡിഎഫ് ബാനറില്‍ വെസ്റ്റ് മണ്ഡലത്തില്‍ തന്നെ ജനവിധി തേടിയെങ്കിലും യുഡിഎഫ് ബാനറില്‍ മത്സരിച്ച സിഎംപിയുടെ എം വി രാഘവനോട് പരാജയപ്പെട്ടു.
കേരള കോണ്‍ഗ്രസ് (ജോസഫ് )ഗ്രൂപ്പ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി ഉണ്ടാക്കി ഒറ്റയ്ക്ക് നില്‍ക്കാനായിരുന്നു ആന്റണി രാജുവിന്റെ തീരുമാനം.പിന്നീട് ആ പാര്‍ട്ടി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായി.മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടി വസ്തുവായ അടിവസ്ത്രം മാറ്റി എന്ന കേസില്‍ പ്രതിയായത് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരത്തെയും കരിനിഴല്‍ വീഴ്ത്തിയിരുന്നു.2006 2011ലും മത്സരിക്കാന്‍ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല.

ആന്റണി രാജു 2011ല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷംവരെ കരുതിയിരുന്നതാണ്.എന്നാല്‍ എല്‍ഡിഎഫിനെ നയിച്ച വി എസ് അച്യുതാനന്ദന്‍ ‘ജട്ടിക്കള്ള ന്‍’എന്ന് വിളിച്ച് അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അച്യുതാനന്ദന് പകരം പിണറായി വിജയന്‍ സിപിഎമ്മില്‍ ശക്തനായതോടെ ആന്റണി രാജുവിന്റെ രാശി വീണ്ടും തെളിഞ്ഞു.2016 ല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് ബാനറില്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിനോട് തോറ്റു.എന്നാല്‍ 2021ല്‍ ശിവകുമാറിനെ 8000ലേറെ വോട്ടുകള്‍ക്കു പരാജയപ്പെടുത്തി അദ്ദേഹം വിജയിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി ആവുകയും ചെയ്തു. സജീവരാഷ്ട്രീയക്കാരന്‍ അല്ലാതിരുന്ന സമയത്ത് അഭിഭാഷക വൃത്തിക്കിടയില്‍ ഉണ്ടായ ഒരു പ്രവര്‍ത്തിയിലൂടെ ക്രിമിനല്‍ കേസില്‍ പ്രതിയായ ആന്റണി രാജു നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസിന്റെ പേരില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും നിഷ്‌കാസിതനാകേണ്ടി വരുന്നത് വിധിയുടെ വിളയാട്ടം എന്നേ പറയാന്‍ കഴിയൂ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.