വഞ്ചിയൂരിലെ ആ ‘മൂന്ന് നക്ഷത്രങ്ങള്‍’ വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടിലും വഞ്ചനയോ? ചേട്ടന്‍ വിവി വിനോദിനെ ‘സംഘി’യാക്കി അണികളെ കൂടെ നിര്‍ത്താന്‍ സിപിഎം; തിരുവനന്തപുരത്തെ വിവാദത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലോ?

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെട്ടേറ്റുവീഴുമ്പോള്‍ വിഷ്ണു വെറുമൊരു പേരായിരുന്നില്ല, തിരുവനന്തപുരം സിപിഎമ്മിന്റെ എരിഞ്ഞമരാത്ത കനലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ രക്തസാക്ഷിയുടെ ചേട്ടന്‍ പാര്‍ട്ടിക്ക് മുന്നില്‍ കണ്ണീരോടെ നില്‍ക്കുമ്പോള്‍, പ്രതിരോധിക്കാന്‍ പുതിയ തിരക്കഥയൊരുക്കുകയാണ് സിപിഎം നേതൃത്വം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപിച്ച വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദിനെ ബിജെപി ബന്ധം ആരോപിച്ച് ഒറ്റപ്പെടുത്താനും, മറ്റൊരു സഹോദരനെ മുന്നില്‍ നിര്‍ത്തി കുടുംബം പാര്‍ട്ടിക്കൊപ്പമാണെന്ന് വരുത്താനുമാണ് അണിയറ നീക്കം.

രക്തസാക്ഷി ഫണ്ടിലെ തിരിമറിക്കെതിരെ ശബ്ദമുയര്‍ത്തിയ വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദിനെതിരെ കൃത്യമായ രാഷ്ട്രീയ പ്രചാരണമാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ തുടങ്ങിയിരിക്കുന്നത്. വിനോദ് ബിജെപി നേതാവ് വി.വി. രാജേഷുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. വിനോദിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ബന്ധമാണെന്നും, പാര്‍ട്ടി വിരുദ്ധ വികാരമല്ലെന്നും വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. വിനോദിന് മാത്രമാണ് പ്രശ്‌നമെന്നും, അത് രാഷ്ട്രീയ പ്രേരിതമാണെന്നും അണികളെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

വിഷ്ണുവിന്റെ കുടുംബം ഒന്നാകെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത പരക്കാതിരിക്കാന്‍ സിപിഎം കണ്ടുപിടിച്ച മാര്‍ഗമാണ് വിഷ്ണുവിന്റെ മറ്റൊരു സഹോദരനായ വി.വി. വിമല്‍. വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗമായ വിമലിനെ മുന്നില്‍ നിര്‍ത്തി, കുടുംബം ഇപ്പോഴും സിപിഎമ്മിനൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ‘വിഷ്ണുവിന്റെ ഒരു ചേട്ടന്‍ പോയാല്‍ മറ്റേ ചേട്ടന്‍ പാര്‍ട്ടിക്കൊപ്പമുണ്ട്’ എന്ന സന്ദേശം നല്‍കി, വിനോദിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് നീക്കം.

വഞ്ചിയൂരിലെ ആ ‘മൂന്ന് നക്ഷത്രങ്ങള്‍’

പഴയ കളക്ടറേറ്റിന് മുന്നിലെ സാധാരണ വീട്ടില്‍ നിന്ന് എസ്.എം.വി സ്‌കൂളിലേക്ക് നടന്നുകയറിയ മൂന്ന് സഹോദരങ്ങള്‍ ഒരുകാലത്ത് വഞ്ചിയൂരിലെ എസ്എഫ്‌ഐയുടെ ആവേശമായിരുന്നു. മൂത്തവന്‍ വിനോദും, രണ്ടാമന്‍ വിമലും സ്‌കൂള്‍ ചെയര്‍മാന്മാരായപ്പോള്‍, ഇളയവന്‍ വിഷ്ണു തോല്‍വിയിലും തളരാതെ മുദ്രാവാക്യം വിളിച്ചു. ഒടുവില്‍, 2008 ഏപ്രില്‍ ഒന്നിന് എതിരാളികളുടെ കത്തിമുനയില്‍ വിഷ്ണുവിന്റെ ജീവന്‍ പൊലിഞ്ഞപ്പോള്‍ അത് തിരുവനന്തപുരത്തെ ചെമ്പടയ്ക്ക് വലിയൊരു ആഘാതമായി. ആ വിഷ്ണുവിന്റെ കുടുംബമാണ് ഇന്ന് നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നത് എന്നത് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച 10 ലക്ഷം രൂപയില്‍ പാതിയും അന്ന് ലോക്കല്‍ സെക്രട്ടറിയായിരുന്ന ടി. രവീന്ദ്രന്‍ തട്ടിയെടുത്തു എന്നാണ് വിനോദിന്റെ വെളിപ്പെടുത്തല്‍. ‘അമ്മയുടെ അക്കൗണ്ടില്‍ 5 ലക്ഷം ഇട്ടു. ബാക്കി പാര്‍ട്ടി ഹോള്‍ഡ് ചെയ്തുവെന്നാണ് പറഞ്ഞത്. എന്നാല്‍ ആ പണം രവീന്ദ്രന്‍ എടുത്തു. ഇതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടയാളെ ഇപ്പോള്‍ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയത് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലൂടെയാണ്. കള്ളന്മാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ഉള്‍ക്കൊള്ളാനാവില്ല,’ – വിനോദ് പറയുന്നു.

പയ്യോളിയിലെ സഖാവ് കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ നിന്ന് അകറ്റിയത് ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരുന്നെങ്കില്‍, തലസ്ഥാനത്ത് വിഷ്ണുവിന്റെ കുടുംബത്തെ നോവിപ്പിക്കുന്നത് ഈ 5 ലക്ഷത്തിന്റെ കണക്കില്ലാത്ത കളികളാണ്. ടി.പി ചന്ദ്രശേഖരന് സംഭവിച്ചത് കുഞ്ഞികൃഷ്ണന് സംഭവിക്കാതിരിക്കട്ടെ എന്ന ആശങ്ക സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോഴും, രക്തസാക്ഷിയുടെ സഹോദരനെ ‘സംഘി’ മുദ്രകുത്തി നിശബ്ദനാക്കാനുള്ള തിരക്കഥ തിരുവനന്തപുരത്ത് അരങ്ങേറുകയാണ്. എന്നാല്‍ ആരോപണമെല്ലാം സിപിഎം നിഷേധിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.