ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാതെ എസ്.ഐ.ടി ; പത്മകുമാറും സംഘവും ഉടന്‍ പുറത്തിറങ്ങും? പ്രധാന പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം; അന്വേഷണം വഴിതെറ്റുന്നു?

Sabarimala-Gold-Scam

തിരുവനന്തപുരം: നിറം മങ്ങി ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതികള്‍ ഒന്നൊന്നായി സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിത്തുടങ്ങി.

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ ആണ് ഇന്ന് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഇതില്‍ മുരാരി ബാബു ജയില്‍ മോചിതനായി. ശബരിമലയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് തുടര്‍ന്ന് ആ കേസില്‍കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയില്‍ മോചിതനാകാന്‍ കഴിയൂ.ഒരു കേസില്‍ പ്രതിയായി, അറസ്റ്റിലായി റിമാന്‍ഡില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ക്ക് 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ സ്വാഭാവിക ജാമ്യത്തിന് നിയമപരമായ അര്‍ഹതയുണ്ട്.ഈ സാധ്യത ഉപയോഗിച്ചാണ് പ്രതികള്‍ ഓരോരുത്തരായി ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം നല്‍കിയാല്‍ സ്വാഭാവിക ജാമ്യം ലഭിക്കില്ല.കസ്റ്റഡിയില്‍കിടന്ന് വിചാരണ നേരിടേണ്ടി വരും.ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചാലും ഇതുതന്നെയാകും സ്ഥിതി.കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലീസ് കഴിയുന്നതും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട്. നൂലാമാലകള്‍ നിറഞ്ഞ അന്വേഷണമാ ണെങ്കില്‍ 90 ദിവസത്തിനുള്ളില്‍ ഭാഗിക കുറ്റപത്രമെ ങ്കിലും നല്‍കുക പതിവാണ്.എന്നാല്‍ ശബരിമല കേസില്‍ ഇത് രണ്ടും ഉണ്ടായില്ല.

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചോട്ടെ എന്ന നിലയില്‍ തന്നെയാണ് പ്രത്യേക അന്വേഷണസംഘം ശബരിമല കേസില്‍ അന്തിമ കുറ്റപത്രമോ ഭാഗിക കുറ്റപത്രമോ നല്‍കാത്തത് എന്നാണ് കരുതുന്നത്.ഉദ്യോഗസ്ഥരായ പ്രതികള്‍ക്കല്ല, രാഷ്ട്രീയക്കാരായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭ്യമാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ പത്മകുമാര്‍, സിപിഎം നേതാക്കളായ എന്‍ വാസു, എന്‍ വിജയകുമാര്‍, സിപിഐ നേതാവ് കെ പി ശങ്കരദാസ് എന്നിവര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിലാണ്.ഇവരെല്ലാംതന്നെ ഒന്നിലധികം തവണ ജാമ്യാപേക്ഷ സുപ്രീംകോടതി അടക്കമുള്ള കോടതികളില്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.

2019ലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലാണ് പത്മകുമാര്‍ പ്രതിയാകുന്നത്.അന്ന് ബോര്‍ഡിലെ മറ്റ് അംഗങ്ങളായിരുന്നു ശങ്കരദാസും വിജയകുമാറും.ശബരിമല ക്രമക്കേടുകള്‍ നടന്നകാലത്ത് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്നു വാസു.ഈ നാലുപേരും സംസ്ഥാന സര്‍ക്കാരിന് ഏറ്റവും വേണ്ടപ്പെട്ടവര്‍ തന്നെ. കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടും പത്മകുമാറിനെതിരെ സി പി എം ഇതുവരെ നടപടി എടുക്കാത്തതു തന്നെ ഇതിന് തെളിവ്.വാസു, വിജയകുമാര്‍ എന്നിവരെയും സി പി എം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.ശങ്കരദാസിന്റെ കാര്യത്തില്‍ സിപിഐയും അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുകയായിരുന്നു.

കേസില്‍ ഭാഗിക കുറ്റപത്രം നല്‍കിയാല്‍ ഇവര്‍ക്കാര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കില്ല.കുറച്ചുപേര്‍ ജാമ്യത്തില്‍ ജയില്‍ മോചിതരായതോടെ ഇനി ഭാഗിക കുറ്റപത്രം നല്‍കാനും എസ്‌ഐടിക്ക് കഴിയില്ല.


 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.