കരുനാഗപ്പള്ളിയിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്; ഗുണ്ടാ ആക്രമണത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി

കൊല്ലം: ഗുണ്ടാ ആക്രമണത്തിൽ പട്ടാപപ്പകൽ ഒരാൾ കൊല്ലപ്പെട്ട കരുനാഗപ്പള്ളിയിൽ പോലീസിന്റെ റൂട്ട് മാർച്ച്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ജോലിക്കായെത്തിയ കേന്ദ്രസേനാ അംഗങ്ങളും റൂട്ട് മാർച്ചിൽ പങ്കെടുത്തു.

കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം ഹേമലത, ഡെപ്യൂട്ടി അഡീഷണൽ കമ്മിഷണർ ജെ കെ ദിനിൽ, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ സി ജോൺ, കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.

കൊലപാതകത്തെ തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള പരിഭ്രാന്തി അവസാനിപ്പിച്ച് ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളർത്തുകയായിരുന്നു റൂട്ട് മാർച്ചിന്റെ ലക്ഷ്യം. ലോക്കൽ പോലീസ് അംഗങ്ങളും കേന്ദ്ര സേനയായ സി ഐ എസ് എഫ് സേനാംഗങ്ങളും ഉൾപ്പടെ നൂറോളം പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൽ പങ്കെടുത്തു.

മാർച്ച് 14 നാണ് ഗുണ്ടാനേതാവ് അലുവ അതുൽ എന്നറിയപ്പെടുന്ന അതുൽ നടുറോഡിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാർച്ച് 27ന് പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ ജിം സന്തോഷ് എന്നറിയപ്പെട്ടിരുന്ന സന്തോഷ് കുമാർ എന്ന ഗുണ്ടാ നേതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു അതുൽ.

ഈ കേസിൽ ജയിലിലായിരുന്ന അതുൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജാമ്യവ്യവസ്ഥ പ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ടു മടങ്ങവെ നടുറോഡിൽ വച്ചായിരുന്നു ആക്രമണം. ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന മറ്റൊരു ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിൽ ഇന്നോവ കാറിൽ എത്തിയ ആറാംഗസംഘം അതുൽ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മറിച്ചശേഷം കാറിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

അതുലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജിം സന്തോഷിന്റെ ചരമവാർഷികം ഈ 27നാണ്. പ്രകോപനപരമായ വാചകങ്ങളുമായി വാർഷികാചരണത്തിന്റെ ഫ്ലക്സ് ബോർഡുകൾ കരുനാഗപ്പള്ളിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.