ഭൂട്ടാൻ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കളമശ്ശേരിയിലെ പ്രമുഖ ഷോറൂമിൽ നിന്നാണ് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഈ വാഹനം നടന്റെ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ കേസിൽ ദുൽഖറിന്റെ ഭാഗത്തു നിന്ന് കസ്റ്റംസ് പിടിച്ചെടുക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം നാലായി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് ആഡംബര വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു.
എന്നാൽ നടന്റെ പക്കൽ ഇനിയും ഒരു വാഹനം കൂടിയുണ്ടെന്നും അത് കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താൻ ഉള്ള അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അതിന് പിന്നാലെയാണ് ഇപ്പോൾ വാഹനം പിടിച്ചെടുത്തത്. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്ന കാര്യം പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ നിബന്ധനകളോടെ ഉടമകൾക്ക് വിട്ടുനൽകാൻ വ്യവസ്ഥയുള്ളതാണെന്നും , അത് നൽകുന്നില്ലെങ്കിൽ കൃത്യമായ കാരണം രേഖാമൂലം അറിയിക്കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശം. ഈ സംഭവം നിലനിൽക്കെയാണ് കസ്റ്റംസ് വീണ്ടുമൊരു വാഹനം കൂടി പിടിച്ചെടുത്ത് നടന് മേലുള്ള സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.


കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ





