രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ ‘എട്ടു മണിക്കൂര്‍’ എന്ന നിര്‍ണ്ണായക സമയം ഒളിവിലിരുന്ന് തള്ളിനീക്കി; താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശം; മണിയന്‍ പിള്ളയെ ഒരു ചുക്കും ചെയ്യാനാകില്ല; ആ വാഹനാപകടം ക്യാന്‍സര്‍ അതിജീവന്റെ കൈയ്യബദ്ധമാകും

തിരുവനന്തപുരം: നിയമത്തിന്റെ പഴുതുകള്‍ക്കിടയിലൂടെ വഴുതിമാറാന്‍ ഒരു അതിബുദ്ധിമാനായ തിരക്കഥാകൃത്തിന്റെ തന്ത്രവുമായി നടന്‍ മണിയന്‍പിള്ള രാജു. വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ താരം, കൃത്യം 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത് മ്യൂസിയം പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ ‘എട്ടു മണിക്കൂര്‍’ എന്ന നിര്‍ണ്ണായക സമയം ഒളിവിലിരുന്ന് തള്ളിനീക്കിയ താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശമുണ്ടായിരുന്നുവെന്നാണ് സൂചന.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രയോഗിച്ച അതേ തന്ത്രമാണ് ഇവിടെയും അരങ്ങേറിയത്. അന്ന് ശ്രീറാമിനെ രക്ഷിച്ച അതേ മ്യൂസിയം പോലീസ് തന്നെയാണ് മണിയന്‍പിള്ള രാജുവിനും തുണയായതെന്നത് നാണക്കേടിന്റെ ആഴം കൂട്ടുന്നു. ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് രണ്ട് യുവാക്കളുടെ നട്ടെല്ലും കാലും തകര്‍ത്തിട്ടും തിരിഞ്ഞുനോക്കാതെ ആഡംബര കാര്‍ പറന്നുപോയത് നഗരത്തെ ഞെട്ടിച്ചു. അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം.

രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ രാജു വീട്ടില്‍ ഉണ്ടായിരുന്നിട്ടും പോലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ശക്തമാണ്. കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം സ്റ്റേഷനിലെത്തിയത്. അപകടത്തിന് ശേഷം പന്ത്രണ്ടാം മണിക്കൂറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും ‘മദ്യപിച്ചിട്ടില്ല’ എന്ന ക്ലീന്‍ ചിറ്റ് താരം നിയമപരമായി ഉറപ്പിച്ചു കഴിഞ്ഞു.

ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്ന രാജുവിന്റെ വാദം വെറും പുകമറയാണെന്ന് വ്യക്തം. തകര്‍ന്നുപോയ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തിന് വേണ്ടി ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും സജീവമാണ്. സാധാരണക്കാരനാണെങ്കില്‍ അപ്പോള്‍ തന്നെ അകത്താകുമായിരുന്ന കേസില്‍, പണവും സ്വാധീനവുമുള്ള താരം നിയമത്തെ വെല്ലുവിളിച്ച് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കുന്നു. മണിയന്‍ പിള്ള ക്യാന്‍സര്‍ അതിജീവിതനാണ്. അതുകൊണ്ട് തന്നെ ആ പേരില്‍ രാജുവിനെ രക്ഷിച്ചെടുക്കാനാണ് നീക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.