മണിയന്‍പിള്ള രാജുവിന് ജാമ്യം! ‘ഞാന്‍ ക്യാന്‍സര്‍ രോഗിയാണ്, ഭയം കൊണ്ട് നിര്‍ത്താതെ പോയതാണ്’; ഇടിച്ച കാര്‍ കണ്ടെത്തി പോലീസ്‌

തിരുവനന്തപുരം : വഴുതക്കാട് നടന്ന വാഹനാപകടത്തില്‍ അറസ്റ്റിലായ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന് സ്റ്റേഷന്‍ ജാമ്യം . അപകടമുണ്ടാക്കിയ അദ്ദേഹത്തിന്റെ വോള്‍വോ കാര്‍ ടെന്നീസ് ക്ലബ്ബിന് പിന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഇന്ന് രാവിലെ മ്യൂസിയം സ്റ്റേഷനില്‍ ഹാജരായ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിന് ശേഷമാണ് അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല എന്നത് വലിയ വിവാദമായിരുന്നു.

അപകടത്തിന് ശേഷം ഒളിപ്പിച്ച നിലയിലായിരുന്ന വോള്‍വോ കാര്‍ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. കാറിന്റെ മുന്‍ഭാഗത്തെ ബംപര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. വാഹനം നിലവില്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് വൈദ്യപരിശോധന നടത്തിയത് എന്നത് പോലീസിന്റെ ഭാഗത്തെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘വാഹനം ഇടിച്ചത് അറിഞ്ഞിട്ടും നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ്’ എന്ന് താരം മാധ്യമങ്ങളോട് സമ്മതിച്ചു.താന്‍ ഒരു ക്യാന്‍സര്‍ രോഗിയാണെന്നും അപകടം നടന്നപ്പോഴുണ്ടായ ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

നിവേദ് കൃഷ്ണ, സൂരജ് എന്നീ യുവാക്കള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങള്‍ വന്ന ബൈക്കില്‍ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്നും നാട്ടുകാരാണ് തങ്ങളെ രക്ഷിച്ചതെന്നും യുവാക്കള്‍ പോലീസിന് മൊഴി നല്‍കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.