രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്വന്റി ഫോര്‍ അഭിമുഖം : ഹാഷ്മിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലക്ഷ്മി പദ്മ; അതിജീവിതയുമായുളള ബാങ്ക് രേഖകളും കൊറിയര്‍ വിവരങ്ങളും പുറത്ത് വിട്ടു

തിരുവനന്തപുരം : പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ടുളള വിവാദം മാധ്യമരംഗത്തേക്കും. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ രംഗത്തെത്തി.

രാഹുലിന് പരാതിക്കാരി പണം നല്‍കിയതിന്റെയും സാധനങ്ങള്‍ അയച്ചുകൊടുത്തതിന്റെയും രേഖകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് ലക്ഷ്മി പത്മ തന്റെ വിയോജിപ്പ് അറിയിച്ചത്.പരാതിക്കാരിയില്‍ നിന്ന് സമ്മാനങ്ങളോ പണമോ വാങ്ങിയിട്ടില്ലെങ്കില്‍, രാഹുലിന്റെ പേരിലുള്ള ബാങ്ക് ട്രാന്‍സ്ഫറുകളും ഓണ്‍ലൈന്‍ പര്‍ച്ചേസ് രേഖകളും കൊറിയര്‍ വിവരങ്ങളും എങ്ങനെ ഉണ്ടായെന്ന് ലക്ഷ്മി ചോദിക്കുന്നു. ഇതിന്റെ രേഖകള്‍ കോടതിയുടെ പരിഗണനയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലൈംഗിക അതിക്രമത്തിന് പുറമെ ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ പരാതികളെക്കുറിച്ച് രാഹുല്‍ അഭിമുഖത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു.പാലക്കാട് സ്വദേശിനി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിനാണ് രാഹുല്‍ തന്റെ ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയത്?

രാഹുലിന്റെ ഫ്‌ലാറ്റിലേക്ക് വരുന്നത് സുരക്ഷിതമാണെന്ന് പരാതിക്കാരി കരുതിയിരുന്നില്ല എന്നതിന് തെളിവായി, സുഹൃത്തിനെയും ഫെനിയെയും ഒപ്പം കൂട്ടണം എന്ന് അവര്‍ ചാറ്റുകളില്‍ പറയുന്നത് ലക്ഷ്മി പത്മ ഉയര്‍ത്തിക്കാട്ടുന്നു.അഭിമുഖം നടത്തിയ ഹാഷ്മി താജ് ഇബ്രാഹിം മതിയായ ഗൃഹപാഠം ചെയ്തില്ലെന്നും അതിജീവിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ട് ‘വേട്ടക്കാരന്’ ഇടം നല്‍കിയെന്നും ലക്ഷ്മി പത്മ വിമര്‍ശിച്ചു. അതിജീവിതകളുടെ ഭാഗം കൂടി കേള്‍ക്കാന്‍ ഹാഷ്മി തയ്യാറാകണമായിരുന്നു എന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെ പരിഹസിച്ചാണ് തള്ളിക്കളഞ്ഞത്.ചെരുപ്പിന്റെ ലിങ്ക് അവര്‍ അയച്ചുതന്നുവെന്നത് സത്യമാണെന്നും എന്നാല്‍ സ്വന്തം പണം നല്‍കിയാണ് അത് വാങ്ങിയതെന്നും രാഹുല്‍ പറഞ്ഞു.സണ്‍സ്‌ക്രീന്‍ ലോഷന്‍ പോലുള്ള നിസ്സാര കാര്യങ്ങള്‍ വലിയ ആരോപണങ്ങളാക്കി മാറ്റുകയാണെന്നും, സത്യം കോടതിയിലൂടെ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്കെതിരെ പ്രചരിക്കുന്ന ചാറ്റുകളുടെ പൂര്‍ണ്ണരൂപം പുറത്തുവിടാന്‍ രാഹുല്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.