കോഴിക്കോട്/നിലമ്പൂർ: നിലമ്പൂരിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതി, പോലീസിന്റെ കണ്ണുവെട്ടിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി കാത്തിരുന്ന പോലീസിനെ കബളിപ്പിച്ച് മാലയും കമ്മലും പ്രതി സമീന ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. തെളിവ് നശിപ്പിച്ചതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ക്ലിനിക്കിൽ വെച്ചാണ് കുഞ്ഞിന്റെ 3.5 ഗ്രാം മാല സമീന കവർന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മാല വിഴുങ്ങുകയായിരുന്നു. തുടർന്ന് മാല വീണ്ടെടുക്കുന്നതിനായി പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അർദ്ധരാത്രിയോടെ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. ഈ സമയം കാവൽ നിന്നിരുന്ന രണ്ട് വനിതാ സി.പി.ഒമാരെ വിസർജ്യം എറിയുമെന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്തിയ ശേഷം മാലയും ഡയപ്പറും ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.
പ്രതിയുടെ വയറ്റിൽ മാലയ്ക്ക് പുറമെ ഒരു കമ്മൽ കൂടിയുണ്ടെന്ന് വെള്ളിയാഴ്ചത്തെ എക്സറേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഞായറാഴ്ച എടുത്ത എക്സറേയിൽ ലോഹഭാഗങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതോടെയാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചത്.
തൊണ്ടിമുതൽ വീണ്ടെടുക്കാനുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞതോടെ, തെളിവ് നശിപ്പിക്കൽ (Section 201), പോലീസിന്റെ ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.പ്രതിയെ നിലവിൽ മഞ്ചേരി ജയിലിലേക്ക് മാറ്റി. പോലീസിന്റെ കനത്ത നിരീക്ഷണത്തിനിടയിലും അതീവ ബുദ്ധിപരമായി തെളിവ് നശിപ്പിച്ച പ്രതിയുടെ നീക്കം ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.


എടച്ചേരി ജമീല കൊലക്കേസ്: 24 വർഷമായി ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
കാറിലും ഹോട്ടൽ മുറിയിലും മയക്കുമരുന്ന് ശേഖരം; കൊച്ചിയിൽ യുവാവ് എക്സൈസ് പിടിയിൽ





