ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഡോ. ലളിതാംബിക രംഗത്ത്. അഞ്ചുവർഷം മുൻപ് നടന്ന ഈ ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് നൂറുശതമാനം ഉറപ്പോടെ പറയാനാകുമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിൽ യൂണിറ്റ് ചീഫ് ആയിരുന്നതിനാൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും, എന്നാൽ ശസ്ത്രക്രിയ രജിസ്റ്റർ പരിശോധിച്ചാൽ യഥാർത്ഥത്തിൽ ഓപ്പറേഷൻ ചെയ്തത് ആരാണെന്ന് വ്യക്തമാകുമെന്നും അവർ പറഞ്ഞു. അക്കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നതിനാൽ പ്രസ്തുത ശസ്ത്രക്രിയയിൽ താൻ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഉഷാ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും ഡോക്ടർ വിശദീകരിച്ചു. എക്സറേയിൽ ഇത് വലുതായി തോന്നുന്നതാണെങ്കിലും ഇത്തരമൊരു വീഴ്ച സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിൽ വന്ന പിഴവാകാം ഇതിന് കാരണം. സർക്കാർ ആശുപത്രികളിൽ ഇതിനായി പ്രത്യേക ആളില്ലാത്തതും ഡോക്ടർമാരും നഴ്സുമാരും തന്നെ ഇത് ചെയ്യേണ്ടി വരുന്നതും സിസ്റ്റത്തിന്റെ പരാജയമാണെന്നും ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. രോഗിക്ക് ഇതിനുമുമ്പും ശസ്ത്രക്രിയകൾ നടന്നിട്ടുള്ളതിനാൽ ആ സമയത്ത് സംഭവിച്ചതാണോ ഇതെന്ന കാര്യവും പരിശോധിക്കണമെന്നും അവർ പറഞ്ഞു.
വിവാദപരമായ മറ്റൊരു പ്രസ്താവനയും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായി. ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയതുകൊണ്ട് മാത്രം രോഗിക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും 50 വർഷം വരെ അത് ശരീരത്തിനുള്ളിൽ ഇരുന്നാലും അപകടമില്ലെന്നുമാണ് ഡോക്ടർ അവകാശപ്പെട്ടത്. ഉഷാ ജോസഫിന് അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഈ ഉപകരണമല്ലെന്നും മറിച്ച് അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്തിയ മൂത്രക്കല്ല് (Urinary Stone) ആണെന്നും ഡോക്ടർ ലളിതാംബിക വ്യക്തമാക്കി. താൻ 38 വർഷത്തെ സേവനത്തിനിടയിൽ ഒരിക്കൽ പോലും രോഗികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയക്കാരുടെ ശുപാർശയിൽ വരുന്നവരെപ്പോലും സൗജന്യമായാണ് ചികിത്സിച്ചിട്ടുള്ളതെന്നും അവർ പ്രതികരിച്ചു.


ആദരാഞ്ജലി പോസ്റ്റിലും തെറിവിളി; കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ യുദ്ധം; കോണ്‍ഗ്രസില്‍ അച്ചടക്കം ‘നടുറോഡില്‍’
സുകുമാരന്‍ നായര്‍ പാവമാണ്, ‘പണി’ കിട്ടിയത് പിന്നില്‍ നിന്ന്! എന്‍എസ്എസ് പിന്മാറ്റത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വെള്ളാപ്പള്ളി പറയുന്നത് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടും; ഐക്യം ഇനി വരുമോ?




