“സെൽഫിയെടുക്കാൻ പോയ ആതിരയെ മുഖ്യമന്ത്രി വിലക്കിയോ? സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് വിശദീകരണവുമായി പഞ്ചായത്ത് അംഗം ആതിര ഗ്രേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തെ അദ്ദേഹം വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജനപ്രതിനിധി ആതിര ഗ്രേസ് രംഗത്ത്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ സംഭവത്തെ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും താൻ സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആതിര വ്യക്തമാക്കി. വെള്ളറട ഡിവിഷനിൽ നിന്നുള്ള സിപിഎം അംഗമാണ് ആതിര.

ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് താൻ പോയതെന്ന് ആതിര പറഞ്ഞു. ആ സമയത്ത് ഫോണിൽ ഒരു കോൾ വന്നത് സ്വാഭാവികമായ കാര്യമാണ്. മുഖ്യമന്ത്രി തിരക്കിലായിരുന്നതിനാൽ നിവേദനം നൽകി മാറിനിൽക്കുകയാണ് ചെയ്തത്. അല്ലാതെ സെൽഫിയെടുക്കാൻ അനുവാദം ചോദിക്കുകയോ അദ്ദേഹം മാറിനിൽക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ആതിര വിശദീകരിച്ചു.

മുഖ്യമന്ത്രി പഞ്ചായത്തംഗത്തെ തടഞ്ഞു എന്ന തരത്തിൽ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ്.നാടിന്റെ വികസനവുമായി ബന്ധപ്പെട്ട നിവേദനം നൽകാനാണ് താൻ അരികിലെത്തിയത്. മുഖ്യമന്ത്രി മോശമായി പെരുമാറിയിട്ടില്ല. നിവേദനം നൽകുന്നതിനിടെ അവിചാരിതമായി വന്ന ഫോൺ കോളാണ് വീഡിയോയിൽ കാണുന്നതെന്നും അത് സെൽഫിയെടുക്കാനുള്ള ശ്രമമായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആതിര വ്യക്തമാക്കി.

സംഭവത്തെ രാഷ്ട്രീയമായി വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളെ ഇത്തരം വ്യാജ വാർത്തകൾ ബാധിക്കില്ലെന്നും ആതിര ഗ്രേസ് കൂട്ടിചേർത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.