സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം: സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ നവീകരണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടു. ടെണ്ടർ നടപടികളിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഏഴ് ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ്  നിർണ്ണായക ഇടപെടൽ. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടിയായി .

700 കോടി രൂപയുടെ അഴിമതിയാണ് ഈ കരാറിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നേരത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസിക്ക്  206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാർ, നാലിരട്ടിയിലധികം തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വൻ ക്രമക്കേട് നടന്നുവെന്നും ദിനേശ് ബീഡി സംഘത്തിന് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സഹകരണ മേഖലയെ പൂർണ്ണമായും സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. “തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ആരും അറിയാതെ ഈ അഴിമതി നടപ്പിലാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. മന്ത്രി വാസവന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. എത്ര ശാഖകൾക്കാണ് സോഫ്റ്റ്‌വെയർ നൽകുന്നതെന്ന് പോലും വ്യക്തമാക്കാതെയാണ് ടെണ്ടർ വിളിച്ചത്,” അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.യൂഡിഎഫ് അധികാരത്തിൽ വന്നാൽ ഈ ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് യുഡിഎഫ്. .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.