ആർസിസിയിൽ സ്റ്റാഫ് നേഴ്സ് നിയമനത്തിന് അനുമതി; പുതിയ പരീക്ഷ എൽബിഎസ് വഴി; കുറ്റക്കാരിൽ നിന്ന് തുക ഈടാക്കും

തിരുവനന്തപുരം: ആർസിസിയിൽ താൽക്കാലിക സ്റ്റാഫ് നേഴ്സുമാരെ നിയമിക്കാൻ സർക്കാർ അനുമതി. നേരത്തെ ഈ തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ക്രമക്കേടിനെതുടർന്ന് റദ്ദാക്കിയിരുന്നു.

എഴുത്ത് പരീക്ഷ നടത്തുന്നതിനായി തിരുവനന്തപുരത്തെ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുമായി കരാറിൽ ഏർപ്പെടാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ആർസിസിക്ക് അനുമതി നൽകിയിട്ടുണ്ട്.

നേരത്തെ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളിൽനിന്നും എഴുത്തു പരീക്ഷയുടെ ഫീസായി 91,000 രൂപ ശേഖരിച്ചിരുന്നു. പുതിയ എഴുത്തു പരീക്ഷയ്ക്ക് ഇതിനേക്കാൾ കൂടുതൽ തുക ചെലവാകുമെങ്കിൽ അത് കഴിഞ്ഞ ക്രമക്കേടിന് ഉത്തരവാദിയായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും നിലവിലുള്ള വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയമായിട്ടായിരിക്കും ഈ തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

താൽക്കാലിക സ്റ്റാഫ് നേഴ്സുമാരുടെ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി നേരത്തെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായി തെളിഞ്ഞതിനാൽ ഈ ലിസ്റ്റ് ആർസിസി ഡയറക്ടർ കഴിഞ്ഞ നവംബർ 10ന് ഒരു വിജ്ഞാപനത്തിലൂടെ റദ്ധാക്കിയിരുന്നു. ആർസിസിയുടെ ചീഫ് നേഴ്സിങ് ഓഫീസറുടെ അടുത്ത ബന്ധുവിനായിരുന്നു ആ പട്ടികയിൽ ഒന്നാം റാങ്ക്. ആദ്യ 18 റാങ്കിൽ വേറെയും ബന്ധുക്കൾ കടന്നുകൂടിയിരുന്നു.

ചീഫ് നേഴ്സിങ് ഓഫീസർ ആർ ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു ചോദ്യപേപ്പർ തയ്യാറാക്കിയതും അഭിമുഖം നടത്തിയതും.
തിരുവനന്തപുരം നഗരസഭ മെഡിക്കൽ കോളേജ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു റാങ്ക് പട്ടിക റദ്ധാക്കൽ. ഇത് സംബന്ധിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

ആർസിസി നിയമന ക്രമക്കേടുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീകുമാർ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ശ്രീകുമാറിന്റെ പരാതിയിൽ ചീഫ് നേഴ്സിങ് ഓഫീസർ ആ ശ്രീലേഖയെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്. പുതിയ നിയമനം  നടപടിക്രമങ്ങൾ പൂർണമായും പാലിച്ചു മാത്രമേ നടത്താവൂ എന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.