തിരുവനന്തപുരം: മലയാള സാഹിത്യ ശാഖയ്ക്ക് അപൂര്‍വ്വ പുതുവല്‍സര സമ്മാനം. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈം ലെജന്‍ഡ് ഗ്രൂപ്പ് പ്രശസ്ത എഴുത്തുകാരന് എസ്. മഹാദേവന് തമ്പിയുടെ രണ്ട് കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പുറത്തിറക്കി. മലയാള ഭാഷയ്ക്ക് പുതുവത്സര സമ്മാനമായി മാറിയ ഈ നേട്ടം ഒരു മലയാളി എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വമാണ്. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് എസ്. മഹാദേവന് തമ്പി. സാമൂഹിക പ്രശ്നങ്ങളെ വൈകാരികമായും ആഴത്തിലും വിശകലനം ചെയ്യുന്ന കൃതികളിലൂടെയാണ് അദ്ദേഹം വായനക്കാര്‍ക്കിടയില്‍ ശ്രദ്ധേയനായത്.
മലയാള ഭാഷയ്ക്ക് ആഗോളതലത്തില്‍ അഭിമാനകരമായ നേട്ടമാണ്. ഒരു മലയാളി എഴുത്തുകാരന്റെ രണ്ട് പുസ്തകങ്ങള്‍ ഒരേ ദിവസം ലണ്ടനില്‍ പ്രകാശനം ചെയ്യപ്പെടുന്നത് ചരിത്രത്തിലാദ്യമാണ്. എസ്. മഹാദേവന് തമ്പിയുടെ പ്രശസ്ത നോവലായ ‘മൃത്യുസൂത്രം’, രാധിക പി. മേനോന് വിവര്‍ത്തനം ചെയ്ത് അതേ പേരില്‍ (Mrithyusuthra) പുറത്തിറങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ പന്ത്രണ്ട് മികച്ച കഥകളുടെ സമാഹാരം ‘വീപ്പിംഗ് നീഡില്‍’ (Weeping Needle) എന്ന പേരില്‍ പി. മുരളീധരനും എം. ശ്രീനന്ദനും ചേര്‍ന്നാണ് മൊഴിമാറ്റം നടത്തിയത്.
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢതയായ മരണത്തെയും അതിലേക്കുള്ള ദൂരത്തെയും കുറിച്ചുള്ള ദാര്‍ശനികമായ അന്വേഷണമാണ് ‘മൃത്യുസൂത്രം’ എന്ന നോവല്‍. കേവലം ഒരു കഥ എന്നതിലുപരി, ജീവിതത്തിന്റെ അര്‍ത്ഥത്തെയും വിധിയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകള്‍ ഈ കൃതി പങ്കുവെക്കുന്നു. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും ആത്മീയമായ ഉള്‍ക്കാഴ്ചകളും ഇതില്‍ പ്രകടമാണ്. ഈ നോവലിന്റെ സാഹിത്യപരമായ മൂല്യം പരിഗണിച്ച് പ്രധാനപ്പെട്ട രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്:
വി.ഡി. സതീശന്റെ യഥാർത്ഥ പേര് വ്യക്തമാക്കപ്പെട്ടു; സത്യപ്രതിജ്ഞ ഔദ്യോഗിക രേഖകളിലെ പേരിൽ
അബുദാബി ശക്തി അവാര്‍ഡും മാധവ മുദ്ര പുരസ്കാരവും നേടിയ ‘മൃത്യുസൂത്രം’ ഇതിനോടകം ഹിന്ദി ഉള്‍പ്പെടെയുള്ള പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തമ്പിയുടെ മുന്‍പത്തെ കൃതികളായ ‘ആസാദി’, ‘പര്‍ജ്’, ‘എവിക്റ്ററ്റ് ഫ്രം ഹെവന്‍’ എന്നിവയും ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. പുതിയ പുസ്തകങ്ങളുടെ ഇന്ത്യന്‍ പതിപ്പുകള്‍ ജനുവരി മാസത്തില്‍ ന്യൂഡല്‍ഹിയിലെ കൊണാറക് പബ്ലിഷേഴ്സ് പുറത്തിറക്കും.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്സിലും ജേര്‍ണലിസത്തിലും ബിരുദം നേടിയ അദ്ദേഹം പത്രപ്രവര്‍ത്തകനായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അഡിഷണല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. നിലവില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതി അംഗവുമാണ്. അലകളില്ലാത്ത കടല്‍: ശ്രീലങ്കന്‍ തമിഴ് വംശജരുടെ ജീവിതവും പലായനവും പശ്ചാത്തലമാക്കിയ ഈ നോവല്‍ ഏറെ പ്രശസ്തമാണ്. ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ‘പര്‍ജ്’ (Purge).
ആസാദി: കാശ്മീരിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. ജലപര്‍വ്വം: മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി ഇത് കണക്കാക്കപ്പെടുന്നു. മൃത്യുസൂത്രം: അബുദാബി ശക്തി അവാര്‍ഡ്, മാധവ മുദ്ര പുരസ്കാരം എന്നിവ നേടിയ കൃതി. ഹിമമേഘങ്ങള്‍, എന്റെ നീല സമുദ്രം, കണ്ടല്‍ക്കാട്, അധിനിവേശം തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
മുതുകുളം സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. അദ്ദേഹത്തിന്റെ കൃതികള്‍ തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, ഇപ്പോള്‍ ടര്‍ക്കിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി ടിഎം ജേക്കബിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജേക്കബ് മന്ത്രിയായതു മുതല്‍ അതിവിശ്വസ്തനായി മാറിയ വ്യക്തിയാണ് മഹാദേവന് തമ്പി. വിരമിച്ച ശേഷം കൂടുതലും സാഹിത്യ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ.


‘സിസ്റ്റം എററോ’ അതോ പച്ചയായ അനാസ്ഥയോ? തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം അധികൃതരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; മനസ്സാക്ഷി മരവിക്കുന്ന ക്രൂരത





