തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയിലായിരുന്ന പെൺകടുവ ചത്തു;മരണകാരണം ന്യുമോണിയ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പുനരധിവാസത്തിനായി എത്തിച്ച പെൺകടുവ ചത്തു. വയനാട് അമരികുനി മേഖലയിൽ നിന്ന് ജനവാസ മേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് പിടികൂടിയ കടുവയാണ് ശനിയാഴ്ച രാവിലെ ആറുമണിയോടെ ചരിഞ്ഞത്. ഏകദേശം 11 വയസ്സ് പ്രായമുണ്ട്.

 2025 ജനുവരിയിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഈ കടുവയെ തിരുവനന്തപുരത്ത് എത്തിച്ചത്. പിടികൂടുമ്പോൾ ഉണ്ടായിരുന്ന പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയിരുന്നുവെങ്കിലും, കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാൻ സാധിച്ചിരുന്നില്ല.കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തേ തന്നെ കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകൾ ഫലപ്രദമായിരുന്നില്ല. അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണകാരണമെന്ന് വെറ്ററിനറി സർജൻ വ്യക്തമാക്കി.

 നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള കർശനമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെ ദഹിപ്പിച്ചു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു.

പെൺകടുവയുടെ വിയോഗത്തോടെ ഇനി ശ്രാവൺ എന്ന വെള്ളക്കടുവയും രണ്ട് ബംഗാൾ കടുവകളുമാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വയസ്സായിരിക്കെയാണ് 11-ാം വയസ്സിൽ ഈ പെൺകടുവ വിടവാങ്ങിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.