ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്സോ കേസ്; ആഞ്ഞടിച്ച് സിപിഎമ്മും കോൺഗ്രസും; നഗരസഭാ കൗൺസിലിൽ പ്രതിഷേധം

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയാക്കപ്പെട്ടതിനെത്തുടർന്ന് ആർ ശ്രീലേഖയ്ക്ക് എതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി സിപിഎമ്മും കോൺഗ്രസും. ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം നഗരസഭ കൗൺസിലറുമാ ണ് ശ്രീലേഖ.

തിരുവനന്തപുരം നഗരസഭയിലെ സി പി എം പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്കും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ് ശബരിനാഥനും ശ്രീലേഖയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. ശ്രീലേഖയ്ക്കെ തിരെയുള്ള കേസിന്റെ കാര്യം നഗരസഭാ കൗൺസിലിൽ കെ എസ് ശബരിനാഥൻ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാത്തതിനെത്തുടർന്ന് യുഡിഎഫ് കൗൺസിലർമാർ ഇറങ്ങി പോവുകയായിരുന്നു. ശ്രീലേഖയുടെ ഭാഗത്ത് ഗുരുതരമായ പിഴവാണ് ഉണ്ടായതെന്നാണ് എസ് പി ദീപക്കിന്റെ പ്രതികരണം.

സസ്നേഹം ശ്രീലേഖ എന്ന പേരിൽ ശ്രീലേഖ തന്നെ നടത്തുന്ന യൂട്യൂബ് ചാനലിൽ 2021ൽ പങ്കുവെച്ച വീഡിയോയിൽ ലൈംഗിക പീഡനത്തിനിരയായി മരിച്ച ഒരു പെൺകുട്ടിയുടെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നന്ദൻകോട് സ്വദേശി നൽകിയ സ്വകാര്യ അന്യായത്തിന്മേൽ കോടതി ഉത്തരവുപ്രകാരമാണ് ശ്രീലേഖയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ശ്രീലേഖയ്ക്ക് എതിരെയുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്.

എന്നാൽ പരാതിയിൽ പറയുന്ന കുട്ടിക്ക് മരണസമയത്ത് 20 വയസ്സിനടുത്ത് പ്രായം ഉണ്ടായിരുന്നതായും അതിനാൽ തനിക്കെതിരെ പോക്സോ കുറ്റം നിലനിൽക്കില്ലെന്ന് മുൻ ഡിജിപി കൂടിയായ ശ്രീലേഖ വിശദീകരിച്ചിട്ടുണ്ട്. അന്നത്തെ കേസിൽ എഫ്ഐആറിൽ പെൺകുട്ടി ‘മൈനർ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അന്ന് തന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മൈനർ അല്ല എന്നും 20 വയസ്സിനടുത്ത് പ്രായമുള്ള ആളാണെന്നും കണ്ടെത്തിയെന്നും ശ്രീലേഖ പറയുന്നു.

ബിഎൻഎസ് പ്രകാരമുള്ള സെക്ഷനുകൾ ഒന്നും തന്റെ കേസിൽ നിലനിൽക്കില്ല. ബി എൻ എസ് നിലവിൽ വരുന്നതിനു മുൻപുള്ള സംഭവങ്ങൾ ആണിത്.രാഷ്ട്രീയ പ്രേരിതമാണ് ഈ കേസ് എന്നും ശ്രീലേഖ ആരോപിച്ചു.

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന വാർത്ത വന്നതോടെയാണ് ഈ പരാതി ഉണ്ടായതെന്ന് ശ്രീലേഖ പറഞ്ഞു.സർവീസിൽ ഇരുന്നപ്പോൾ വരാത്ത കേസ് ഇപ്പോൾ വരുന്നതിനു പിന്നിൽ രാഷ്ട്രീയം തന്നെയാണെന്ന് അവർ കുറ്റപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.