തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സന്ദർശകരുടെ പ്രധാന ആകർഷണമായിരുന്ന മലർ എന്ന 17 വയസ്സുള്ള പെൺ വെള്ളക്കടുവ ചത്തു. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകളെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മലറിനെ പ്രദർശനക്കൂട്ടിൽ നിന്നും മാറ്റി പ്രത്യേക പരിചരണത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. 2014-ൽ ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നാണ് മലറിനെയും ശ്രാവൺ എന്ന ആൺ വെള്ളക്കടുവയെയും തിരുവനന്തപുരത്ത് എത്തിച്ചത്. മൃഗശാല അധികൃതരുടെയും സന്ദർശകരുടെയും ഏറെ പ്രിയപ്പെട്ട മൃഗമായിരുന്നു മലർ.
പ്രായമായ മൃഗങ്ങൾക്കായി നൽകിവരുന്ന പ്രത്യേക ജെറിയാട്രിക് കെയർ ചികിത്സയിലായിരുന്നു മലർ കഴിഞ്ഞിരുന്നത്. ഇറച്ചി ചവച്ചരച്ച് കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് മുട്ട, പാൽ, പ്രത്യേകം അരച്ചെടുത്ത മാംസം എന്നിവയായിരുന്നു ആഹാരമായി നൽകിയിരുന്നത്. മൾട്ടിപ്പിൾ ഓർഗൻ ഫെയ്‌ലുവർ ആണ് മരണകാരണമെന്ന് വെറ്ററിനറി സർജന്മാർ സ്ഥിരീകരിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ഡോ. സി. ഹരീഷ്, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
മലറിന്റെ വിയോഗത്തോടെ ഇനി ശ്രാവൺ എന്ന വെള്ളക്കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് മൃഗശാലയിൽ അവശേഷിക്കുന്നത്. സാധാരണ കടുവകളെ അപേക്ഷിച്ച് SLC45A2 എന്ന റിസസീവ് ജീൻ കാരണമുണ്ടാകുന്ന നിറവ്യത്യാസം വെള്ളക്കടുവകളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കാറുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവിയും മറ്റ് ഉദ്യോഗസ്ഥരും മലറിന് അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരത്തോടെ ഭൗതികശരീരം ദഹിപ്പിച്ചു.
പത്തനാപുരത്തെ മിന്നും ജയത്തിന് പിന്നാലെ ജ്യോതികുമാർ ചാമക്കാല പെരുന്നയിൽ; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി


ജന്മനാടും ബന്ധുക്കളും വേണ്ടെന്നു വെച്ചു; വടുതലയിൽ ജീവനൊടുക്കിയ ആ അഞ്ചുപേരും കൊച്ചിയിലെ ണ്ണിൽ എരിഞ്ഞടങ്ങി; നടുക്കുന്ന ആത്മഹത്യാക്കുറിപ്പിലെ ‘വില്ലന്മാർ’ ആര്? അന്വേഷണം ഊർജ്ജിതം!




