കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലം മാറ്റി. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഹണി എം. വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി ചുമതലയേൽക്കും. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന പി.എസ്. ശശികുമാറിനെ തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്കായി ഒരു വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് ഹണി എം. വർഗീസിനെ ഹൈക്കോടതി പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചത്. പിന്നീട് ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണ ഇതേ കോടതിയിൽത്തന്നെ തുടരുകയായിരുന്നു. നീണ്ട വർഷങ്ങൾ നീണ്ടുനിന്ന വിചാരണ നടപടികൾക്കൊടുവിൽ 2025 ഡിസംബർ എട്ടിനാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച കോടതി, എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാല് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടിരുന്നു.
സാധാരണഗതിയിൽ ജഡ്ജിമാർക്ക് മൂന്ന് വർഷം കൂടുമ്പോൾ സ്ഥലംമാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികൾ പൂർത്തിയാകാത്തതിനാൽ ഹണി എം. വർഗീസ് ദീർഘകാലം എറണാകുളത്ത് തുടരുകയായിരുന്നു. വിധി പ്രസ്താവത്തിന് പിന്നാലെ സ്ഥലംമാറ്റം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ ഉത്തരവ് വരുന്നത്. വിധിക്ക് ശേഷമുള്ള തുടർനടപടികൾ കൂടി പൂർത്തിയാക്കിയ ശേഷമാണ് അവർ പുതിയ ചുമതലയിലേക്ക് മാറുന്നത്.
തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി! നഗരസഭയും ഗതാഗത വകുപ്പുമായുളള തര്‍ക്കും തീര്‍ന്നു; മേയറുടെ വാര്‍ഡില്‍ തുടക്കം; ഇടറോഡുകളില്‍ ഇനി സര്‍വ്വീസ് നടത്തും


ജസ്റ്റിസ് ബാബു മാത്യുവിന്റെ ഓംബുഡ്സ്മാന് നിയമനത്തിനെതിരെ ശശികുമാര്‍! മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയതിനുള്ള ‘സമ്മാനം’; ഗവര്‍ണര്‍ക്ക് പരാതി നല്‍കും





