തിരുവനന്തപുരം: സിപിഐഎമ്മിന്റെ സൈബർ പ്രചാരണ വിഭാഗത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായതോടെ മുതിർന്ന മാധ്യമപ്രവർത്തകർ സംഘത്തിൽ നിന്നും പിന്മാറുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചത്. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലുമുള്ള അതൃപ്തിയാണ് ഈ രാജിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
സിപിഐഎം അംഗങ്ങളുടെയും അനുഭാവികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ വേണ്ടത്ര ഫലപ്രദമല്ലെന്ന അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കുള്ളിലുമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ പ്രതിസന്ധി. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ലക്ഷ്യം കാണുന്നില്ലെന്ന വിമർശനം ശക്തമായിട്ടും നികേഷ് കുമാറിന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൂർണ്ണ പിന്തുണ നൽകുന്നതിലും മുതിർന്ന മാധ്യമപ്രവർത്തകർക്ക് പ്രതിഷേധമുണ്ട്. പ്രചാരണ തന്ത്രങ്ങൾ പാളുന്ന ഘട്ടത്തിലും നികേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് ടീമിനുള്ളിലെ ഐക്യത്തെ ബാധിച്ചതായാണ് വിലയിരുത്തൽ.
പാർട്ടിയുടെ ഔദ്യോഗിക സൈബർ മേഖലയിലെ ഇടപെടലുകൾ പൊതുസമൂഹത്തിൽ വേണ്ടത്ര ചലനം സൃഷ്ടിക്കുന്നില്ലെന്ന പരാതി മുതിർന്ന എഡിറ്റർമാർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നിർണ്ണായക ഘട്ടങ്ങളിൽ സൈബർ ഇടങ്ങളിൽ തിരിച്ചടി നേരിടുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകർ പിന്മാറുന്നത് സിപിഐഎമ്മിന്റെ ഓൺലൈൻ പ്രചാരണങ്ങളെ സാരമായി ബാധിക്കാനാണ് സാധ്യത.
എം എസ് സന്തോഷ് ഇനി പോലീസ് സൂപ്രണ്ട്; സസ്പെൻഷനും തഴയപ്പെടലിനും ഒടുവിൽ ഉദ്യോഗക്കയറ്റം


20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുറഹീമിന്റെ മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കും; റിയാദില്‍ നിന്നും ശുഭവാര്‍ത്തയ്ക്കായി കേരളം





