സദ്യയ്ക്ക് പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

തിരുവനന്തപുരം: കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിൽ. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കും കസേരയേറിലേക്കും നീങ്ങുകയായിരുന്നു.

ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന ഹാളിൽ വെച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പപ്പടം ലഭിച്ചില്ലെന്ന പരാതിയുമായി തുടങ്ങിയ ചെറിയ വാക്കേറ്റം നിമിഷങ്ങൾക്കുള്ളിൽ അക്രമാസക്തമായി മാറുകയായിരുന്നു. അതിഥികൾ പരസ്പരം ചവിട്ടുന്നതും കസേരകൾ എടുത്ത് എറിയുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മാറനല്ലൂർ, നരുവാമൂട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആർക്കും പരാതിയില്ലെന്ന് ഇരുവിഭാഗവും അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങുകയായിരുന്നു.

പപ്പടത്തിന്റെ പേരിൽ കേരളത്തിൽ സദ്യവട്ടങ്ങൾക്കിടെ തർക്കമുണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ കൊല്ലത്തും ഹരിപ്പാടും സമാനമായ രീതിയിൽ ‘പപ്പടത്തല്ല്’ നടന്നിരുന്നു..ഇക്കഴിഞ്ഞ ജനുവരിയിൽ കോട്ടയം നാട്ടകത്തും പപ്പടം വിളമ്പാത്തതിനെച്ചൊല്ലി സദ്യയ്ക്കിടെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.നിരവധി ട്രോളുകളും ഇതിന് പിന്നാലെ വന്നിരുന്നു .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.