കേരളാ പോലീസിന് നാണക്കേട്: സ്പാ പീഡനക്കേസിലും ‘മാസപ്പടി’; ഗുണ്ടാ-പോലീസ് അവിശുദ്ധ കൂട്ടുകെട്ടില്‍ ആഭ്യന്തര അന്വേഷണം; തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ സംഭവിച്ചത്

Thiruvalla Spa abuse case

കേരളാ പോലീസിന്റെ അന്തസ്സിനു തന്നെ കരിനിഴല്‍ വീഴ്ത്തി തിരുവല്ല സ്പാ പീഡനക്കേസില്‍ പോലീസുകാരുടെ ‘മാസപ്പടി’ വിവാദം പുകയുന്നു. സ്പാകളില്‍ നിന്ന് കൃത്യമായി പണം കൈപ്പറ്റുന്ന പോലീസുകാര്‍ തിരുവല്ല സ്റ്റേഷനിലെ സേനാംഗങ്ങള്‍ക്കിടയിലുണ്ടെന്ന ഗൗരവകരമായ കണ്ടെത്തലിനെത്തുടര്‍ന്ന് ഉന്നതതല നിര്‍ദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണം ആരംഭിച്ചു. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പോലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പത്തനംതിട്ട ജില്ലയിലെ ക്രമസമാധാന നിലയെ വെല്ലുവിളിക്കുന്നത്. തിരുവല്ലയിലെ സ്പാകളില്‍ പോലീസുകാരില്‍ ചിലര്‍ നിത്യസന്ദര്‍ശകരാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഗുണ്ടകളുടെ സംരക്ഷണത്തില്‍ നടക്കുന്ന സ്പാകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നത് പതിവായതോടെയാണ് പീഡനം പോലുള്ള കുറ്റകൃത്യങ്ങള്‍ നിര്‍ഭയം അരങ്ങേറുന്നത്. ഫെബ്രുവരി ഒന്നിന് ഗുണ്ടകള്‍ സ്പാ അതിക്രമിച്ചു കയറി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം പുറംലോകം അറിഞ്ഞതോടെയാണ് ഈ ഒത്തുകളി വെളിച്ചത്തായത്.

സ്പാ കേസില്‍ ആറ് പ്രതികളുണ്ടെങ്കിലും മരണ സുബിന്‍, ബെര്‍ലിന്‍ ദാസ് എന്നിവര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. ഇതില്‍ മരണ സുബിന്‍ പോലീസിനെ സ്റ്റേഷനില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണെന്നിരിക്കെ, ഇയാള്‍ക്ക് സ്പാകളില്‍ വിഹരിക്കാന്‍ അവസരമൊരുക്കിയത് പോലീസിലെ ഒരു വിഭാഗം തന്നെയാണെന്ന ആക്ഷേപം ശക്തമാണ്. ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ വൈകുന്നത് പോലീസിലെ തന്നെ ചിലര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതുകൊണ്ടാണെന്നും സംശയമുണ്ട്. പോലീസ് നടപടികള്‍ വൈകിപ്പിച്ചുവെന്നും സൂചനയുണ്ട്. കൊച്ചിയിലെ സ്പാകളിലും പോലീസുകാര്‍ക്ക് ഓഹരിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതികള്‍ക്കെതിരെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍, ഗുണ്ടാ പിരിവിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകാതെ സേനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ്. ഗുണ്ടാ പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. സ്പാ നടത്തിപ്പുകാരിയെ മര്‍ദ്ദിക്കുകയും ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് സ്പായില്‍ എത്തിയ പ്രതികള്‍ ഗുണ്ടാപിരിവ് ആവശ്യപ്പെടുകയും അതിക്രമം നടത്തുകയും ആയിരുന്നു. 50,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്.  നല്‍കാത്തതിനെത്തുടര്‍ന്ന് കതകടച്ച് ജീവനക്കാരിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. കാപ്പാ കേസ് പ്രതിയും ‘മരണം സുബിന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സുബിനും ഒപ്പം വന്ന അഞ്ചുപേരും ചേര്‍ന്നാണ് അതിക്രമം നടത്തിയത്. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം നടന്നത്. അന്നുതന്നെ സ്പാ ജീവനക്കാരി പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പോലീസ് കണ്ടെത്തുകയും ചെയ്തു. പക്ഷേ നടപടികളുണ്ടായില്ലെന്നാണ് ആരോപണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.