ഒരു അടിവസ്ത്രം വെട്ടിമുറിച്ചതിലൂടെ സ്വന്തം രാഷ്ട്രീയ ജീവിതം തന്നെ വെട്ടിമുറിച്ച മുന്‍ മന്ത്രി! ആന്റണി രാജു ഇനി ‘അഴിയെണ്ണുമോ’? ജട്ടിക്കേസില്‍ കുരുക്ക് മുറുകുന്നു; വക്കീല്‍ പണി തെറിക്കും; കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇനി ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ ഉണ്ടാകില്ല. ഇടതു മുന്നണിയില്‍ നിന്നും കാലുമാറി യുഡിഎഫിലേക്ക് പിജെ ജോസഫ് പോയപ്പോള്‍ പിറവി കൊണ്ടതാണ് ഈ കേരളാ കോണ്‍ഗ്രസ്. അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹത്തോടെ തുടങ്ങിയ പാര്‍ട്ടി. സുരേന്ദ്രന്‍ പിള്ളയും പിസി തോമസും ജോര്‍ജ് സെബാസ്റ്റിയനും ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ കൂട്ടായ്മ. പിന്നീട് അത് ആന്റണി രാജുവിന്റേതായി. പിണറായി സര്‍ക്കാരില്‍ മന്ത്രിയുമായി ആന്റണി രാജു. പക്ഷേ ജട്ടിക്കേസ് എല്ലാം അട്ടിമറിച്ചു. നിയമസഭാ മത്സരത്തിന് ആന്റണി രാജുവിന് അയോഗ്യതയുണ്ട്. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിപിഎം ഏറ്റെടുക്കും. അങ്ങനെ ആന്റണി രാജു പ്രതിസന്ധിയിലാകുന്നു. ഈ രാഷ്ട്രീയ പ്രതിസന്ധിയില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസും അലിഞ്ഞു തീരും.

തൊണ്ടിമുതല്‍ മോഷ്ടിച്ചെന്ന നാണക്കേടിന്റെ നിഴലിലായിരുന്ന മുന്‍ മന്ത്രി ആന്റണി രാജുവിന് ഒടുവില്‍ കാലം കാത്തുവെച്ച വിധി വന്നെത്തുകയാണ്. വിദേശി പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിമുറിച്ചെന്ന കേസില്‍ (ജട്ടിക്കേസ്) കോടതി വിധി തിരിച്ചടിയായതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയവും തൊഴില്‍പരവുമായ ഭാവി അനിശ്ചിതത്വത്തിലായി. കേസില്‍ വിചാരണ നേരിടണമെന്ന കോടതി ഉത്തരവ് വന്നതോടെ ആന്റണി രാജുവിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ബാര്‍ കൗണ്‍സില്‍. ഇതോടെ അഭിഭാഷക പദവിയും നഷ്ടമാകും.

കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നത് ഒരു അഭിഭാഷകനെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമാണ്. ശിക്ഷിച്ച സാഹചര്യം കണക്കിലെടുത്ത് ആന്റണി രാജുവിന്റെ അഭിഭാഷക വൃത്തി ചെയ്യാനുള്ള ലൈസന്‍സ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കുമെന്നാണ് സൂചന. ഇതോടെ വര്‍ഷങ്ങളായി കൊണ്ടുനടന്ന ‘അഡ്വക്കേറ്റ്’ എന്ന പദവിയും വക്കീല്‍ പണിയും നഷ്ടമാകും. നീതിപീഠത്തെ കബളിപ്പിച്ചു എന്ന ഗൗരവതരമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി സ്വീകരിക്കാനാണ് സാധ്യത.

രാഷ്ട്രീയമായും ആന്റണി രാജു കടുത്ത പ്രതിസന്ധിയിലാണ്. അദ്ദേഹം നയിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് തന്നെ നിലനില്‍പ്പില്ലാത്ത അവസ്ഥയാണിപ്പോള്‍. എല്‍ഡിഎഫ് മുന്നണിയില്‍ തുടരുന്ന കാര്യത്തില്‍ വലിയൊരു ചോദ്യചിഹ്നം ഉയര്‍ന്നിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ട നേതാവിനെ കൂടെ കൊണ്ടുനടക്കുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.

ഇതോടെ പാര്‍ട്ടി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും വലിയ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ലയിക്കേണ്ടി വരുമെന്നോ ഉള്ള അവസ്ഥയിലാണ് അണികള്‍. ഒരു അടിവസ്ത്രം വെട്ടിമുറിച്ചതിലൂടെ സ്വന്തം രാഷ്ട്രീയ ജീവിതം തന്നെ ആന്റണി രാജു വെട്ടിമുറിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പരിഹസിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.