ടിപി കേസ് പ്രതികളുമായി അവിശുദ്ധ കൂട്ടുക്കെട്ട്; സംരക്ഷിച്ചാല്‍ നിയമസഭയില്‍ അടപടലം തോല്‍ക്കുമെന്ന് സിപിഎം തിരിച്ചറിവ്; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ജയില്‍ ഡിഐജിക്ക് സസ്‌പെന്‍ഷന്‍; വിനോദ് കുമാറിന് വീട്ടില്‍ ഇരിക്കാം

തിരുവനന്തപുരം: വിവാദ വ്യക്തിത്വങ്ങളുമായി അകലം വേണമെന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഏറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പണി കിട്ടുമെന്ന തിരിച്ചറിവില്‍ ആ തീരുമാനം സര്‍ക്കാര്‍ എടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് ചില നേതാക്കള്‍ അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ തടവുകാരില്‍നിന്ന് പണം വാങ്ങി അനധികൃത സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.

വിജിലന്‍സ് ഡറയക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയില്‍ തീരുമാനം വൈകിയത് വലിയ വിവാദമായിരുന്നു. കൈക്കൂലിക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിച്ഛായ ഉണ്ടായി. സിപിഎം കേന്ദ്ര നേതൃത്വവും അതൃപ്തി അറിയിച്ചു. ഇതോടെ നടപടി വന്നു. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ടി.പി. വധക്കേസ് പ്രതികളായ കൊടിസുനി, അണ്ണാന്‍ സിജിത്ത് എന്നിവര്‍ക്ക് വഴിവിട്ട പരോള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയതായാണ് പ്രധാന ആരോപണം. അഴിമതിക്കേസിന് പുറമേ അനധികൃത സ്വത്തുസമ്പാദനത്തിലും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണാന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍ പേ വഴി ഡിഐജിക്ക് കൈമാറിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തടവുകാരുടെ ബന്ധുക്കളില്‍ നിന്നാണ് ഇയാള്‍ പ്രധാനമായും പണം സ്വീകരിച്ചിരുന്നത്. അണ്ണാന്‍ സിജിത്തിന്റെ ബന്ധുവിന്റെ ഫോണില്‍നിന്നും പണം കൈമാറിയതായും ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ടിപി കേസ് പ്രതികളെ രക്ഷിക്കുന്നുവെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ണൂരിലെ നേതാക്കളും പറഞ്ഞു. ഇതോടെയാണ് നടപടി ഉണ്ടായത്.

ആകെ എട്ട് തടവുകാരില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഭാര്യയുടെ അക്കൗണ്ടിലുള്ള 40 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതാണോ എന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്.

വിജിലന്‍സ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

1, കൊടി സുനി അടക്കമുള്ള പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പണം കൈമാറിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊടി സുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ഡിഐജിയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ടും അല്ലാതെയുമായി കൈമാറി.

2, മതിയായ കാരണങ്ങളില്ലാതെ ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കാന്‍ ഡിഐജി ഇടപെട്ടു. ആഭ്യന്തര വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും പരോള്‍ ശുപാര്‍ശകള്‍ നല്‍കിയിരുന്നത്.

3, വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ കണ്ടെത്തിയ 40 ലക്ഷം രൂപയെക്കുറിച്ച് വിജിലന്‍സ് പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. ഇത് കേവലം എട്ട് തടവുകാരില്‍ നിന്ന് മാത്രം ലഭിച്ചതല്ലെന്നും, ഇതിലും വലിയ അഴിമതി ശൃംഖല നടന്നിട്ടുണ്ടെന്നുമാണ് സൂചന.

4, സര്‍വീസില്‍ ഇരിക്കെ ഡിഐജി വലിയ തോതില്‍ ഭൂമിയും മറ്റ് ആസ്തികളും സമ്പാദിച്ചതായി വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിലും ബന്ധുവീടുകളിലും പരിശോധനകള്‍ തുടരുകയാണ്.

5, ഡിഐജിക്ക് പുറമേ മറ്റ് ചില ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഈ ഇടപാടുകളില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ജയില്‍ വകുപ്പിലെ ക്രിമിനല്‍-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് ഇതോടെ പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരാനാണ് നീക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.