വനിതാ സംവരണം: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി; വനിതാ സംവരണം വൈകിപ്പിച്ചത് ആര്? പ്രധാനമന്ത്രിയുടെ ആരോപണത്തിന് ചരിത്രം തൊട്ട് മറുപടി; നിർണ്ണായക വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് ലോക്‌സഭയിൽ പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ മറുപടി. ബില്ലുകൾ വൈകിപ്പിച്ചത് കോൺഗ്രസ് ആണെന്ന വാദം തെറ്റാണെന്നും ആരാണ് യഥാർത്ഥത്തിൽ ഇതിന് തടസ്സം നിന്നതെന്ന് ജനങ്ങൾക്കറിയാമെന്നും പ്രിയങ്ക വ്യക്തമാക്കി. ചരിത്ര വസ്തുതകൾ നിരത്തിയായിരുന്നു പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയുടെ കടന്നാക്രമണം.

“ഭരണകക്ഷിയിലെ സഹപ്രവർത്തകർക്ക് ഇഷ്ടപ്പെട്ടേക്കില്ല, എങ്കിലും ചരിത്രം പറയേണ്ടതുണ്ട്,” എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക സംസാരിച്ചു തുടങ്ങിയത്. വനിതാ സംവരണം സംബന്ധിച്ച ആശയങ്ങൾക്ക് അടിത്തറയിട്ടത് 1928-ൽ മോത്തിലാൽ നെഹ്‌റു തയ്യാറാക്കിയ റിപ്പോർട്ടാണ്. 1931-ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ സ്ത്രീകളുടെ തുല്യാവകാശ പ്രമേയം പാസാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 33 ശതമാനം സ്ത്രീ സംവരണം ആദ്യമായി അവതരിപ്പിച്ചത് രാജീവ് ഗാന്ധി സർക്കാരാണെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു.അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾക്ക് സ്ത്രീകളുടെ വോട്ടവകാശത്തിനായി നൂറ്റാണ്ടുകൾ പോരാടേണ്ടി വന്നപ്പോൾ, ഇന്ത്യ സ്വാതന്ത്ര്യലബ്ധിയോടെ തന്നെ ആ അവകാശം ഉറപ്പാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.

 രാജ്യത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുന്ന ചരിത്ര നിമിഷമാണിതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ, ബിൽ വൈകിപ്പിച്ച പ്രധാനമന്ത്രി ഇപ്പോൾ നാടകം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. ബില്ലിന് രാഷ്ട്രീയ നിറം നൽകരുതെന്ന് മോദി ആവശ്യപ്പെട്ടെങ്കിലും ക്രെഡിറ്റിനെച്ചൊല്ലിയുള്ള പോര് സഭയിൽ മുറുകി.

 വ്യാഴാഴ്ച ആരംഭിച്ച 18 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വനിതാ സംവരണ ഭേദഗതി ബില്ലിൽ നാളെവൈകുന്നേരം നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. ഇന്നത്തെ ചർച്ചകൾ രാത്രി 11 മണി വരെ നീളാനാണ് സാധ്യത. ബഹളത്തിനിടെയാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ നടക്കുന്ന ഈ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.