വീണാ വിജയന് ആശ്വാസമില്ല; സിഎംആര്‍എല്‍ അപ്പീല്‍ ഹൈക്കോടതി തള്ളി; ഇഡി അന്വേഷണം തുടരാം; സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കിയില്ല; ഇഡി ഡയറക്ടര്‍ കൊച്ചിയില്‍; സമന്‍സ് ഉടന്‍; അറസ്റ്റ് സാധ്യത തള്ളാതെ കേന്ദ്ര ഏജന്‍സി

കൊച്ചി: മാസപ്പടി വിവാദത്തിലും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലെ സാമ്പത്തിക ഇടപാടുകളിലും പെട്ട എക്‌സാലോജിക് കമ്പനി ഉടമ വീണാ വിജയന് കനത്ത നിയമ തിരിച്ചടി. ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണത്തെ ചോദ്യം ചെയ്ത് കരിമണല്‍ കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണ്ണമായും തള്ളി. ഇ സി എന്‍ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിധി പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം സിഎംആര്‍എല്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. ഇതോടെ കേസില്‍ വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായുള്ള ഇഡിയുടെ വഴിയിലെ വലിയൊരു നിയമതടസ്സമാണ് നീങ്ങിയിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍ അതീവ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിനായി ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അടിയന്തര യോഗം ചേര്‍ന്ന് അടുത്ത ഘട്ട നടപടികള്‍ക്ക് രൂപം നല്‍കി.
ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തില്‍ ഒരു തരത്തിലുള്ള നിയമപരമായ വീഴ്ചകളും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഡല്‍ഹിയിലെ ആസ്ഥാനത്ത് നിന്ന് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിപ്പകര്‍പ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈപ്പറ്റിയാലുടന്‍ വീണാ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് കൈമാറും.
ഇ സി എന്‍ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് തങ്ങളുടെ സ്ഥാപനത്തിലും അതിലൂടെ നടന്ന ഇടപാടുകളിലും അന്വേഷണം നടത്താന്‍ അധികാരമില്ലെന്നായിരുന്നു സിഎംആര്‍എല്ലിന്റെ പ്രധാന വാദം. ഈ സാങ്കേതികത്വം മുന്‍നിര്‍ത്തി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞത്. കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും കേന്ദ്ര ഏജന്‍സിക്ക് വിപുലമായ അധികാരമുണ്ടെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ വീണാ വിജയന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ-നിയമ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള (ജങഘഅ) കേസ് ആയതിനാല്‍, ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരിക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തമായ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ ഇഡിക്ക് അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ വിപുലമായ അധികാരമുണ്ട്.
മാത്രമല്ല, മുന്‍പ് വീണയുടെ ഒഫീഷ്യല്‍ വിലാസങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താനും ആക്രമിക്കാനും നടന്ന ശ്രമങ്ങളെ കേന്ദ്ര ഏജന്‍സി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണം തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നത് കോടതിയെ ബോധ്യപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള സാധ്യതയും ഇഡി തള്ളിക്കളയുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കെ ഈ കോടതി വിധി സി.പി.എമ്മിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന സ്ഥിരം പ്രതിരോധം ഉയര്‍ത്താന്‍ ഇനി പാര്‍ട്ടിക്ക് കഴിയില്ല. കാരണം, സിംഗിള്‍ ബെഞ്ചിന് പിന്നാലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇഡി അന്വേഷണത്തിന് കൃത്യമായ നിയമസാധുത നല്‍കിയിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ വീണാ വിജയനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും. ഒരുപക്ഷേ അറസ്റ്റ് പോലുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്ര ഏജന്‍സി നീങ്ങിയാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തെത്തന്നെയാകെ ഉലുക്കുന്ന ഒന്നായി മാറുമെന്നുറപ്പാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.