യുഡിഎഫ് വെറുമൊരു ‘പിആര്‍ മുന്നണി’; കനഗോലു പോലും പറഞ്ഞു സര്‍ക്കാരിന് വിരുദ്ധ വികാരമില്ലെന്ന്; കോണ്‍ഗ്രസിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണെന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളെന്ന് മന്ത്രി വി. ശിവന്‍കുട്ടി. രാഷ്ട്രീയ പോരാട്ടം മറന്ന് യുഡിഎഫ് വെറുമൊരു ‘പിആര്‍ മുന്നണി’യായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കോടികള്‍ മുടക്കി കോണ്‍ഗ്രസ് കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു പോലും കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തിരുത്തിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് അവരുടെ തന്നെ ഏജന്‍സി പറയുമ്പോള്‍, അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരോക്ഷമായ അംഗീകാരമാണ്. പണം കൊടുത്തു വാങ്ങിയ ഉപദേശകര്‍ക്ക് പോലും ബോധ്യപ്പെട്ട ഈ സത്യം പ്രതിപക്ഷ നേതാക്കള്‍ക്ക് മാത്രം മനസ്സിലാകുന്നില്ല.

കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനങ്ങളിലല്ല, മറിച്ച് പിആര്‍ ഏജന്‍സികളിലാണ്. സത്യസന്ധമായ റിപ്പോര്‍ട്ടുകളെ ഭയക്കുന്നവര്‍ക്ക് എങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയും? ഭരണവിരുദ്ധ വികാരമുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കൃത്രിമമായ തരംഗം സൃഷ്ടിക്കാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണ്. എല്‍ഡിഎഫ് ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാളയത്തിലെ പാളിച്ചകള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് നാടിനെ നയിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ക്യാമ്പിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.