തൃശൂര്‍ സിപിഐയില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് അന്ത്യം; സി.സി. മുകുന്ദനെ പുറത്താക്കിയതും ആ വിഭാഗീയതയുടെ ഭാഗം; സിപിഐയുടെ തൃശൂര്‍ ഘടകത്തില്‍ വെട്ടിനിരത്തല്‍ പൂര്‍ണ്ണം

തൃശൂര്‍: സിപിഐയിലെ ഉള്‍പ്പാര്‍ട്ടി പോരിനൊടുവില്‍ അവസാനത്തെ കണ്ണിയേയും അറുത്തുമാറ്റി തൃശൂരില്‍ കെ.ഇ. ഇസ്മായില്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ അന്ത്യം കുറിച്ച് ഔദ്യോഗിക നേതൃത്വം. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് നാട്ടിക എംഎല്‍എ സി.സി. മുകുന്ദനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെ തൃശൂരിലെ ഇസ്മായില്‍ പക്ഷ വെട്ടിനിരത്തല്‍ പൂര്‍ണ്ണമായി. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ നാട്ടികയില്‍ വിമതനായി മത്സരിക്കാന്‍ ഉറച്ച സി.സി. മുകുന്ദന് യുഡിഎഫ് പിന്തുണ നല്‍കിയേക്കും.
നാട്ടികയിലെ കേവലമൊരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കമല്ല സി.സി. മുകുന്ദന്റെ പുറത്താക്കലില്‍ കലാശിച്ചത്. കെ.ഇ. ഇസ്മായിലിനൊപ്പം നിന്നവരെ മുഴുവനായി പിഴുതു നീക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക പക്ഷം നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഒടുവിലത്തെ ഇരയാണ് സി.സി. മുകുന്ദന്‍. ജില്ലാ സമ്മേളനത്തില്‍ എംഎല്‍എയ്ക്കെതിരെ സംഘടിതമായി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മുകുന്ദനെ ആദ്യം ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും, പിന്നീട് ജില്ലാ കൗണ്‍സിലില്‍ നിന്നും വെട്ടിനിരത്തി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍, എംഎല്‍എയെ തള്ളിപ്പറയാന്‍ ജില്ലാ നേതൃത്വം തയ്യാറായതും ഈ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്.
ജില്ലാ കമ്മിറ്റിയില്‍ നിന്നുള്ള ഒഴിവാക്കലിന് പിന്നാലെയാണ് സിറ്റിംഗ് എംഎല്‍എയായ മുകുന്ദന് നിയമസഭാ സീറ്റും നിഷേധിച്ചത്. ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി, മുന്‍പ് രണ്ടുതവണ എംഎല്‍എയായ ഗീതാ ഗോപിക്ക് മൂന്നാമൂഴം നല്‍കിയതാണ് മുകുന്ദനെ പരസ്യ പ്രതികരണത്തിലേക്ക് നയിച്ചത്. ഗീതാ ഗോപിയുടേത് ‘പേയ്മെന്റ് സീറ്റാണെന്നും’, മകളുടെ വിവാഹത്തിന് 225 പവന്‍ സ്വര്‍ണ്ണം നല്‍കാന്‍ അവര്‍ നാട്ടികയില്‍ നിന്നും പണം പിരിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ മുകുന്ദന്‍ ഉന്നയിച്ചു. സാമ്പത്തിക സ്വാധീനവും പണം പിരിച്ചു നല്‍കാനുള്ള കഴിവുമാണ് ഗീതാ ഗോപിയുടെ യോഗ്യതയെന്നും അദ്ദേഹം തുറന്നടിച്ചു.
പാര്‍ട്ടി തന്നെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് ബോധ്യപ്പെട്ടതോടെയാണ് രണ്ടും കല്‍പ്പിച്ച് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ മുകുന്ദന്‍ തീരുമാനിച്ചത്. സി.സി. മുകുന്ദന്‍ മണ്ഡലം കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹവുമായി ചര്‍ച്ചകള്‍ സജീവമാക്കി. കെപിസിസി സെക്രട്ടറി ജോസ് വള്ളൂര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയതിന് പുറമെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. മുകുന്ദനെ ഒപ്പം നിര്‍ത്തുന്നതിലൂടെ സിറ്റിംഗ് സീറ്റായ നാട്ടിക പിടിച്ചെടുക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള മുകുന്ദന്റെ അടുപ്പത്തിന് പിന്നാലെയാണ് ധൃതിപിടിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള സിപിഐയുടെ പത്രക്കുറിപ്പ് പുറത്തുവന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറ്റിംഗ് എംഎല്‍എയെ തന്നെ പുറത്താക്കേണ്ടി വന്നതും, അദ്ദേഹത്തിന്റെ വിമത നീക്കവും തൃശൂരില്‍ സിപിഐക്ക് ഉണ്ടാക്കുന്ന പ്രഹരം ചെറുതായിരിക്കില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.