തൃശൂര്‍ കോണ്‍ഗ്രസില്‍ ലഹള തുടരും; ‘പാര്‍ട്ടി ഫണ്ട് നല്‍കിയാല്‍ മേയര്‍ പദവി’; ഡിസിസി പ്രസിഡന്റിനെതിരെ നേരിട്ടുള്ള ആരോപണവുമായി ലാലി ജെയിംസ്; തേറമ്പില്‍ രാമകൃഷ്ണനെ എല്ലാമറിയിച്ചിരുന്നുവെന്ന് കൗണ്‍സിലര്‍; പുകഞ്ഞ് ശക്തിന്റെ നാട്ടിലെ കോര്‍പ്പറേഷന്‍ രാഷ്ട്രീയം

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. മേയറാകണമെങ്കില്‍ പാര്‍ട്ടി ഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വീണ്ടും തുറന്നടിച്ച് ലാലി ജെയിംസ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ഡിസിസി പ്രസിഡന്റ് ഇത് ചോദിച്ചപ്പോള്‍ ഫണ്ട് കൈയ്യിലില്ലെന്ന് പറഞ്ഞ് കൈ കൂപ്പിയെന്ന് ലാലി പറഞ്ഞു. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണനേയും എല്ലാം അറിയിച്ചെന്നും ലാലി വിശദീകരിച്ചു. അങ്ങനെ ശക്തന്റെ നാട്ടില്‍ കോണ്‍ഗ്രസിനെ വലച്ച് വലിയ ആരോപണം എത്തുകയാണ്.

തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പുറത്താക്കിയത് ഹൈക്കമാന്‍ഡ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ്. ലാലിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൗണ്‍സിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും അംഗീകരിക്കാനാവാത്ത അച്ചടക്കലംഘനമാണെന്നുമാണ് എ.ഐ.സി.സിയുടെ വിലയിരുത്തല്‍.

മേയര്‍ പദവി ലഭിക്കാതെ പോയതില്‍ പ്രകോപിതയായ ലാലി ജെയിംസ്, പാര്‍ട്ടിയിലെ മേയര്‍ സ്ഥാനം വന്‍ തുകയ്ക്ക് ലേലം വിളിച്ചു വില്‍ക്കുകയാണെന്ന സ്‌ഫോടനാത്മകമായ ആരോപണമാണ് ഉന്നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിനും ഭര്‍ത്താവും പണവുമായി നേതാക്കളെ കണ്ട് സ്വാധീനം ചെലുത്തിയെന്നും, പണമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി തുറന്നടിച്ചു. ഇത്തരം പരസ്യ പ്രതികരണങ്ങള്‍ പരിധിവിട്ട അച്ചടക്ക ലംഘനമായാണ് നേതൃത്വം കണക്കാക്കുന്നത്.

ദേശീയ തലത്തിലുള്ള നേതാക്കളെ വരെ പണം നല്‍കി വശത്താക്കിയെന്നും കേന്ദ്ര നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് നിജി ജസ്റ്റിന് നറുക്കുവീണതെന്നും ലാലി ആക്ഷേപിച്ചു. കെ.സി വേണുഗോപാല്‍ പക്ഷക്കാരിയായത് മാത്രമാണ് നിജിക്ക് യോഗ്യതയായതെന്നും അവര്‍ പറഞ്ഞു. ഇതിനുപുറമെ, മുന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനെതിരെയും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ലാലി ഉന്നയിച്ചിരുന്നു.

തനിക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞാല്‍ പാര്‍ട്ടിക്കുള്ളിലെ രഹസ്യമായ സാമ്പത്തിക ഇടപാടുകള്‍ പുറംലോകത്തെ അറിയിക്കുമെന്ന് ലാലി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചാണ് നേതൃത്വം ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. സമാനമായ രീതിയില്‍ കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസിനും മേയര്‍ പദവി നഷ്ടമായിരുന്നുവെങ്കിലും അവര്‍ പാര്‍ട്ടി വിരുദ്ധമായ രീതിയില്‍ പ്രതികരിച്ചിരുന്നില്ല. തന്റെ വേദനകള്‍ പങ്കുവെക്കുമ്പോഴും പാര്‍ട്ടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന മിതമായ വിമര്‍ശനം മാത്രമാണ് ദീപ്തി നടത്തിയത്.

എന്നാല്‍ ലാലി ജെയിംസിന്റേത് പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലുള്ള കടന്നാക്രമണമായി മാറിയതാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. കേന്ദ്ര നേതാവ് കെ.സി വേണുഗോപാലിനെ വരെ വലിച്ചിഴച്ചതിനാലാണ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ കര്‍ശന നിലപാടെടുത്തത്. അതേസമയം, കേരളത്തിലെ മേയര്‍ നിര്‍ണ്ണയ കാര്യങ്ങളില്‍ താന്‍ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഈ തര്‍ക്കം തൃശൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.