പുൽവാമ ഭീകരാക്രമണത്തിന് ഏഴ് വർഷം; വീരമൃത്യു വരിച്ച ജവാൻമാർക്ക് രാജ്യത്തിൻെറ ആദരം

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ക്രൂരമായ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൊന്നായി ഈ ദിനം ഇന്നും സ്മരിക്കപ്പെടുന്നു.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി യാത്ര തിരിച്ച 2500-ഓളം ജവാൻമാരുടെ വ്യൂഹത്തിന് നേരെയാണ് വൈകീട്ട് 3.15-ഓടെ ആക്രമണമുണ്ടായത്. ദേശീയപാത 44-ൽ ലെതപോറയ്ക്ക് സമീപം 300 കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച കാർ ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദാർ ആയിരുന്നു ചാവേർ.

പുൽവാമയ്ക്ക് മറുപടിയായി കൃത്യം 12 ദിവസത്തിന് ശേഷം ഫെബ്രുവരി 26-ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിലുള്ള ഭീകര ക്യാമ്പുകൾ തകർത്തു. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രങ്ങൾ തകർത്ത സൈന്യം ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു.

ബലാക്കോട്ടിന് പിന്നാലെയുണ്ടായ ആകാശയുദ്ധത്തിനിടെ പാക് പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യയുടെ നയതന്ത്ര സമ്മർദ്ദത്തിന് വഴങ്ങി മാർച്ച് 1-ന് പാകിസ്ഥാന് വിട്ടയക്കേണ്ടി വന്നു.. എൻഐഎ നടത്തിയ അന്വേഷണത്തിൽ മസൂദ് അസർ ഉൾപ്പെടെ 19 പേരെ പ്രതിചേർത്തു. 2021 ഓഗസ്റ്റോടെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഇസ്മൽ ആൽവി ഉൾപ്പെടെ ഏഴ് പേരെ സുരക്ഷാ സേന വധിക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പുൽവാമ ദുരന്തത്തിന് ശേഷം ഇന്ത്യയുടെ സുരക്ഷാ നയങ്ങളിലും അതിർത്തിയിലെ ജാഗ്രതയിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ന് രാജ്യം മുഴുവൻ ആ ധീര ജവാൻമാരുടെ സ്മരണയ്ക്ക് മുന്നിൽ മെഴുകുതിരികൾ തെളിച്ചും പ്രാർത്ഥനകൾ അർപ്പിച്ചും ആദരവ് രേഖപ്പെടുത്തുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.