അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ വ്യോമാക്രമണം; ഭീകരതാവളങ്ങൾ തകർത്തതായി അവകാശവാദം, നിരവധി സാധാരണക്കാർ മരിച്ചതായി റിപോർട്ടുകൾ

ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരതാവളങ്ങൾ ലക്ഷ്യം വച്ച് പാകിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തി. ഇന്ന് പുലർച്ചയോടെയായിരുന്നു പാകിസ്ഥാൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കം. തെഹ്‌രീക് താലിബാൻ പാകിസ്ഥാൻ (TTP), ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടനകളുടെ ഏഴോളം താവളങ്ങൾ തകർത്തതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതൗല്ല തരാർ എക്സിലൂടെ (X) അറിയിച്ചു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷൻ എന്നാണ് പാകിസ്ഥാൻ ഇതിനെ വിശേഷിപ്പിച്ചത്.

അഫ്ഗാനിസ്ഥാനിലെ പക്തിക, നംഗർഹാർ പ്രവിശ്യകളിലാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പക്തികയിലെ ബെർമൽ ജില്ലയിലെ മതപഠന കേന്ദ്രത്തിന് നേരെയും നംഗർഹാറിലെ വിവിധ ഇടങ്ങളിലും പാക് യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചു. പാകിസ്ഥാനിലെ സൈനികരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് നടക്കുന്ന ഭീകരവാദത്തിന്റെ ഉറവിടം അഫ്ഗാൻ മണ്ണാണെന്ന ഉറച്ച നിലപാടിലാണ് പാകിസ്ഥാൻ. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ സൈനിക നീക്കത്തിലൂടെ പാകിസ്ഥാൻ നൽകുന്നത്.

പാകിസ്ഥാന്റെ ഈ ഏകപക്ഷീയമായ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അതിർത്തി ലംഘിച്ചുള്ള വ്യോമാക്രമണത്തോട് അഫ്ഗാൻ ഭരണകൂടം എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. നേരത്തെ തന്നെ അതിർത്തി കടന്നുള്ള ഭീകരവാദത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സൈനിക നീക്കം നടന്ന മേഖലകളിൽ എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നാലേ കൂടുതൽ കൃത്യത ലഭിക്കൂ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.