ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? ദ്വാരപാലക ശില്പങ്ങള്‍ മുക്കിയതില്‍ നേരിട്ട് ഇടപെട്ടു; സ്‌പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ചത് കൊള്ള മറയ്ക്കാന്‍; എസ്ഐടി കുരുക്ക് മുറുക്കുന്നു

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലാകാന്‍ സാധ്യത. സ്വര്‍ണം പൂശാനെന്ന വ്യാജേന അതീവ രഹസ്യമായി ശില്പങ്ങള്‍ കടത്തിയതില്‍ പ്രശാന്തിന് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. രണ്ടാഴ്ച മുമ്പ് നടന്ന മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ പ്രശാന്തിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

2019-ല്‍ ശബരിമലയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025-ല്‍ ദ്വാരപാലക ശില്പങ്ങള്‍ കടത്തിയതെന്നാണ് വിലയിരുത്തല്‍. കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണറെ പോലും അറിയിക്കാതെ സെപ്റ്റംബര്‍ ഏഴിന് ശില്പങ്ങള്‍ ഇളക്കി മാറ്റിയത് പ്രശാന്തിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടൈന്നാണ് സൂചന. ഈ ഒളിച്ചുകളി എന്തിനായിരുന്നു എന്ന ചോദ്യത്തിന് മുന്നില്‍ പ്രശാന്തിന് വ്യക്തമായ മറുപടിയില്ല.

ചെന്നൈയിലെ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന കമ്പനിക്ക് കരാര്‍ നല്‍കാന്‍ പ്രശാന്ത് വഴിവിട്ട ഇടപെടല്‍ നടത്തിയതായും എസ്ഐടി കണ്ടെത്തി. ഈ കമ്പനി അത്ര പ്രൊഫഷണല്‍ അല്ലെന്ന് തിരുവാഭരണം കമ്മിഷണര്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എട്ടു ദിവസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ട് തിരുത്തി കമ്പനിയെ വെള്ളപൂശാന്‍ ഉന്നത സമ്മര്‍ദ്ദമുണ്ടായി. പ്രശാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് റിപ്പോര്‍ട്ട് മാറ്റിയതെന്ന് മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നതെന്നാണ് സൂചന. പക്ഷേ അന്തിമ തീരുമാനം വരും മുമ്പ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കും.

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരുമായി പ്രശാന്ത് നടത്തിയ ഗൂഢാലോചനയെക്കുറിച്ചും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. 1998-ല്‍ വിജയ് മല്യയുടെ കാലം മുതല്‍ നടന്ന സ്വര്‍ണക്കണക്കുകള്‍ ഹൈക്കോടതി പരിശോധിക്കുന്ന സാഹചര്യത്തില്‍, വന്‍ സ്രാവുകള്‍ വലയിലാകുമെന്ന് ഉറപ്പായി. പ്രശാന്തിനെ കൂടാതെ അന്നത്തെ ബോര്‍ഡിലെ മറ്റ് അംഗങ്ങളെയും ഉടന്‍ ചോദ്യം ചെയ്യും. ഇതും നിര്‍ണ്ണായകമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.