വിജിലൻസ് ചരിത്രത്തിൽ റെക്കോർഡ് ‘ട്രാപ്പ്’; 15 ലക്ഷം കൈക്കൂലി വാങ്ങിയ ഓവർസിയർ പിടിയിൽ

കൊച്ചി: വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ട്രാപ്പ് ഓപ്പറേഷനിൽ മികച്ചനേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ട്രാപ്പ് ഓപ്പറേഷനാണ് ഇന്നലെ വിജിലൻസ് സംഘം ജില്ലയിൽ നടത്തിയത്.

പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഓവര്‍സിയര്‍ ദീപേഷ് കുമാറിനെ കയ്യോടെ പിടികൂടിയാണ് വിജിലന്‍സ് ചരിത്രത്തിലേയ്ക്ക് നടന്നുകയറിയത്.

വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിൽ പുതുതായി നിര്‍മ്മിച്ച വെയര്‍ഹൗസിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഇരുപത് ലക്ഷം രൂപയാണ് കൈക്കൂലിയായി ദീപേഷ് കുമാർ ആവശ്യപ്പെട്ടത്. പിന്നീട് ഇത് 15 ലക്ഷമായി കുറക്കുകയായിരുന്നു. എറണാകുളം പനമ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍.

കൈക്കൂലി തുകയായ 15 ലക്ഷം രൂപ ഇന്നലെ രാത്രി 9 മണിക്ക് കാക്കനാട് കളക്ടറേറ്റിന് സമീപം എത്തിച്ച് നൽകണം എന്നായിരുന്നു ദീപേഷ് കുമാറിന്റെ ആവശ്യം. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം പി വർഗീസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിജിലന്‍സ് സംഘം കെണിയൊരുക്കുകയുമായിരുന്നു.

ഇന്നലെ രാത്രി 9.15 ന് പരാതിക്കാരനില്‍ നിന്നും അഞ്ച് ലക്ഷം രൂപ പണമായും പത്ത് ലക്ഷം രൂപ ചെക്കായും  കൈക്കൂലി വാങ്ങവേയായിരുന്നു അറസ്റ്റ്. കാസര്‍ഗോഡ് ഹരിപുരം സ്വദേശിയാണ് ദീപേഷ് കുമാർ. കണ്ണൂരിൽ നിന്നും പുത്തൻകുരിശിലേക്ക് സ്ഥലം മാറിവന്നിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളൂ. കർക്കശക്കാരനായ ഉദ്യോഗസ്ഥൻ എന്ന പ്രതിച്ഛായയാണ് ഇയാൾ സൃഷ്ടിച്ചെടുത്തിരുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.